Monday, 25 November 2024

എഴുത്തുകാരൻ

                                     എഴുത്തുകാരൻ കടലാസും പേനയുമായി എഴുതാനിരുന്നിട്ട് മണിക്കൂറുകൾ പിന്നിട്ടു. പക്ഷെ ഒരു വരി പോലും അയാളുടെ തൂലിക ത്തുമ്പിൽ നിന്നും പിറവിയെടുത്തില്ല. ഉറവവറ്റിയ പുഴപോലെ, വരണ്ടു വീണ്ടു കീറിയ വയൽപോലെ. കുറച്ചു നാളുകളായി അയാളുടെ സ്ഥിതി ഇതിൽ നിന്ന് വിഭിന്നമല്ല. പണ്ടൊക്കെ അയാളുടെ മനസ്സിൽ ആശയങ്ങളുടെ പെരുമഴ യായിരുന്നു, കഥാപാത്രങ്ങളുടെ തിരതള്ളലുകളായിരുന്നു, അങ്കം വെട്ടലു കളായിരുന്നു. ആ അങ്കത്തിൽ ജയിക്കുന്നവർ ആദ്യമാദ്യം അയാളുടെ തൂലികത്തുമ്പിലൂടെ പിറന്നു വീണു. ആയാളാ പേറ്റുനോവിൻ്റെ സുന്ദരാലസ്യ ത്തിൽ മതി മറന്നങ്ങനെ കിടക്കുമായിരുന്നു. ഇന്നിതാ കളി തീർന്ന അരങ്ങു പോലെ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ അയാളുടെ മനസ്സ് ശൂന്യമായിരി ക്കുന്നു. അരങ്ങൊഴിഞ്ഞു പോയ കഥാപാത്രങ്ങളുടെ അങ്കം വെട്ടലുകൾ ഏല്പിച്ച പോറലുകൾ നീറുന്ന നൊമ്പരങ്ങളായി പരിണമിച്ചിരിക്കുന്നു.

                                ഇറങ്ങി നടക്കുക തന്നെ, ലക്ഷ്യം നിശ്ചയിക്കാതെ നടക്കുക, കാലുകൾ നയിക്കുന്നിടത്തേയ്ക്ക്. നടത്തത്തിനിടയിൽ തൻ്റെ ചുറ്റുമുള്ള കാഴ്ചകളിൽ നിന്ന് ,തൻ്റെ യുള്ളിൽ ഒരു കഥാബീജം പാകപ്പെടുമെന്നും കഥാപാത്രത്തെ ഗർഭം ധരിക്കുമെന്നും അയാൾ മോഹിച്ചു. തൻ്റെ യുക്തിയുടെ പോഷണത്താൽ ആ ബീജം വളർച്ച പ്രാപിക്കുമെന്നും ഗർഭാലസ്യത്തിനൊ ടുവിലായി ഉത്തമലക്ഷണങ്ങളോടു കൂടിയ ഒരു കഥയുടെ പിറവിയുണ്ടാകു മെന്നും അയാൾ മോഹിച്ചു.

                               മുറ്റത്ത് കിടന്ന വള്ളിച്ചെരുപ്പിലേക്ക് പാദങ്ങൾ തിരുകിക്കയറ്റി അയാൾ നടന്നു. നടത്തം മറന്ന ശൂന്യാകാശ സഞ്ചാരിയേ പോലെ കാലുകൾ നിലയുറയ്കാത്തത് പോലെ. അയാൾ നിരത്തുകളിലൂടെ നടന്നിട്ട് കാലമേറെയാ യിരിക്കുന്നു. കഴിഞ്ഞ വർഷം നഗരഹൃദയത്തിലുള്ള വനിതാകോളേജിലെ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു ശേഷം പൊതുപരിപാടികൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. അതിനുശേഷം കണ്ണുകളുടെ കാഴ്ചയെ പരിശോധിക്കാനും മങ്ങിത്തുടങ്ങിയ കാഴ്ചകൾക്ക് മേൽ പുതിയ ലെൻസിൻ്റെ തെളിച്ചം സ്ഥാപി ക്കാനുമായി ഒരു ഒഫ്താൽമോളജി സ്റ്റിറ്റിനെ കാണാനുമാണ് പിന്നീട് പോയത്.

                         വഴി വിജനമായിരുന്നു. കുറച്ച് നേരം പിന്നിട്ടിട്ടും നിരത്തി ലൊന്നും ആരെയും കാണാത്തതിൽ അയാൾ അദ്ഭുതപ്പെട്ടു. എത്ര നേരം നടന്നെന്നോ എത്രദൂരം താണ്ടിയെന്നോ അപ്പോൾ അയാൾ അറിയുന്നുണ്ടാ യിരുന്നില്ല.ദൂരേയ്ക്ക് നോക്കുമ്പോൾ ആ വഴി ഒരു മതിലിൽ ചെന്നവസാനി ക്കുന്നത് പോലെ തോന്നിയെങ്കിലും നടന്നവിടെയെത്തിയപ്പോൾ അതൊരു വളവാണെന്ന് മനസ്സിലായി.ആ വളവ് തിരിഞ്ഞപ്പോൾ കണ്ടത്, ഒരു വലിയ കയറ്റമാണ്. ആ കയറ്റത്തിലൂടെ നടത്തം തുടരണോ അതോ തിരിഞ്ഞു നടക്കണോ എന്നയാൾ ചിന്തിക്കുമ്പോഴേക്കും അയാളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന വിധത്തിൽ വികൃതമായ ഒരു ശബ്ദം അയാളുടെ കാതിൽ വന്ന് പതിഞ്ഞു.

                            അയാൾ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. ഒരു മുച്ചക്രവണ്ടിയിൽ രണ്ടു കാലുകൾക്കും ഒരു കൈക്കും സ്വാധീനമില്ലാത്ത ഒരാൾ. തൻ്റെ സ്വാധീനമുള്ള ഇടം കൈ കൊണ്ട് തിരിക്കാവുന്ന ഒരു പെടൽ തിരിച്ചാണ് ആ മുച്ചക്രവണ്ടിയിൽ അവിടെ വരെയെത്തിയത്. മുന്നിലുള്ള കയറ്റമെന്ന കടമ്പ കടക്കണമെങ്കിൽ അയാളുടെ ഇടം കയ്യുടെ ബലമോ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനോബലമോ മാത്രം പോര, ആരെങ്കിലും പിന്നിൽ നിന്ന് തള്ളിക്കൊടുത്താലേ പറ്റൂ. മുച്ചക്രവണ്ടിക്കാരൻ അർത്ഥ മില്ലെന്ന് തോന്നിപ്പിക്കുന്ന വികൃതമായ ശബ്ദങ്ങൾ വീണ്ടും പുറപ്പെടുവിച്ചു. അയാളുടെ വായിലെ മുൻനിര പല്ലുകളിലേറെയും പുഴുക്കുത്ത് വീണ് കറുത്തിരുന്നു. എഴുത്തുകാരനോട് അയാൾ തന്നാലാവും വിധം വണ്ടി തള്ളാൻ സഹായം അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എഴുത്തുകാരൻ അയാളോട് വീടെവിടെയെന്ന് ചോദിച്ചു. കേൾവിക്കുറവുള്ള മുച്ചക്രവണ്ടി ക്കാരൻ എഴുത്തുകാരൻ്റെ ചുണ്ടനക്കം കണ്ട് മനസ്സിലാക്കിയിട്ടാവണം വികൃതശബ്ദത്തിൻ്റെ അകമ്പടിയോടെ സ്വാധീനമുള്ള ഇടം കൈ ദൂരേയ്ക്ക് ചൂണ്ടിയത്.

                           മുച്ചക്രവണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയ അയാളുടെ മൂക്കിലേക്ക് മനം പിരട്ടലുണ്ടാക്കുന്ന മൂത്രത്തിൻ്റെ രൂക്ഷഗന്ധം തുളച്ചു കയറി. എഴുത്തുകാരനുണ്ടാകുമെന്ന് സാധാരണക്കാർ പ്രതീക്ഷിക്കുന്ന സഹാനു ഭൂതിക്ക് പകരം വല്ലാത്തൊര് അറപ്പാണ് അയാളിൽ നിറഞ്ഞത്. 'അയാളെ സഹായിക്കേണ്ടത് തന്നെ' എന്ന് ഉള്ളിൽ തോന്നിയെങ്കിലും, ആ നേരം ആരെങ്കിലും അങ്ങോട്ട് കടന്നു വരണമെന്നും മുച്ചക്രവണ്ടിക്കാരനെ സഹായിക്കണമെന്നും പിന്നീട് ആ നല്ല മനസ്സിനുടമയെ പറ്റി, മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് എഴുതണമെന്നും അയാൾ ചിന്തിച്ചു.

ഞൊടിയിടയിൽ എഴുത്തുകാരൻ്റെയുള്ളിൽ ആ മുച്ചക്രവണ്ടിക്കാരൻ്റെ ജീവിതം എങ്ങനെയെന്ന ചിന്തകൾ വന്ന് നിറഞ്ഞ് അവ മനോചിത്രങ്ങളായി. രാവിലെ മുതൽ വൈകിട്ടുവരെ ഭിക്ഷാടനത്തിലേർപ്പെടുന്ന അയാൾക്ക് ഒന്നു മൂത്രമൊഴിക്കണമെങ്കിൽ അതേ വണ്ടിയിലിരുന്നുകൊണ്ട് വസ്ത്രത്തിലൂടെ നനവ് പറ്റിച്ചു കൊണ്ടല്ലാതെ സാധിക്കില്ല. ഒരു പക്ഷേ അയാൾക്ക് വെളിക്കി രിക്കേണ്ട അവസ്ഥ വന്നാലോ. എഴുത്ത് കാരന് അറപ്പ് കൂടി വന്നു.

               മുച്ചക്രവണ്ടിക്കാരൻ വീണ്ടും വികൃതശബ്ദത്തിൽ ദയനീയമായി സഹായമഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആ വളവ് തിരിഞ്ഞ് ഒരാൾ നടന്നെത്തിയത്.ചീകിയൊതുക്കാത്ത ചെമ്പിച്ച ചപ്രത്തലമുടിയും, ഇരുണ്ട ചർമ്മവുമുള്ള , നരച്ച കോളറുള്ള ടീഷർട്ടും ചെളി പറ്റിയ ജീൻസും ധരിച്ച ഒരു കുറിയ മനുഷ്യൻ. മുച്ചക്ര വണ്ടിക്കാരൻ അയാൾക്ക് നേരേ ദൃഷ്ടി പായിച്ചു കൊണ്ട് അയാളെക്കൊണ്ടാകും വിധം സഹായാഭ്യർത്ഥന നടത്തി. ആ കുറിയ മനുഷ്യൻ അതയാൾ ചെയ്യേണ്ടുന്ന കർമം എന്ന കൃത്യമായ ബോധമുള്ളത് പോലെ ആ വണ്ടി കയറ്റം തള്ളിക്കയറ്റി. ആ മുചക്രവണ്ടി ക്കാരൻ്റെ കണ്ണുകളിലെ നന്ദിസൂചകമായ മിഴിനീരിൻ്റെ തിളക്കം എഴുത്തു കാരൻ കണ്ടു. തൻ്റെ ചുറ്റുള്ള മനുഷ്യരിലെ മാത്രമല്ല, സർവചരാചരങ്ങളി ലേയും ഒരോ ചെറു അനക്കങ്ങളും വികാരവിക്ഷോഭങ്ങളും ഒപ്പിയെടുക്കാൻ എഴുത്തുകാരൻ പ്രാപ്തനായിരുന്നല്ലോ.

                              എഴുത്തുകാരൻ ചെറിയ ഒരകലം പാലിച്ചു കൊണ്ട് അവരെ അനുഗമിച്ചു. ആ കയറ്റത്തിൻ്റെ ഉയർന്ന അറ്റം എത്തിയപ്പോൾ തുടർന്നുള്ള ഇറക്കത്തിലേക്ക് ആ മുച്ചക്രവണ്ടിയെ സ്വതന്ത്രമാക്കി കൊണ്ട് ആ കുറിയ മനുഷ്യൻ തൻ്റെ കൈകളെ വശങ്ങളിലേക്ക് വിടർത്തി. മുച്ചക്ര വണ്ടിക്കാരൻ നന്ദി പ്രകടനമായി പുഴുകുത്തു വീണ പല്ലുകൾ വെളിവാകും വിധം ചിരിച്ചു കൊണ്ട് അരോചക ശബ്ദത്തിൻ്റെ അകമ്പടിയോടെ ഇടം കൈ വീശി പിന്നെ വണ്ടിയുടെ ഗതിയെ നിയന്ത്രിക്കാനായി ആ പെടലിൽ പിടിച്ചു.

                             ഇറക്കത്തിലേക്ക് നടന്നു തുടങ്ങിയ ആ കുറിയ മനുഷ്യൻ തൻ്റെ കർമം തീർന്നെന്ന പ്രാലെ അടുത്തുള്ള ഇട റോഡിലേക്ക് കയറി നടന്നു മറഞ്ഞു. എഴുത്തുകാരന് അങ്ങനെ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ആ മുച്ചക്രവണ്ടി അങ്ങ് ദൂരെ ഒരു ചെറിയ ബിന്ദുവായിത്തീരുന്നത് വരെ അയാൾ നോക്കി നിന്നു. 

               ഇറക്കത്തിലേക്ക് അല്പചുവടുകൾ മാത്രം വച്ച അയാൾ തിരിഞ്ഞ് ആ കയറ്റം കയറി. വീണ്ടും ഇറക്കം ഇറങ്ങാൻ തുടങ്ങി. അയാൾ ജീവിതത്തിലെ കയറ്റങ്ങളെയും ഇറക്കങ്ങളെയും കുറിച്ച് ചിന്തിച്ചു. ഈ നടത്തം തന്നെ ജീവിതത്തെക്കുറിച്ചൊരു പാഠമാണ്. കയറ്റവും ഇറക്കവും ജീവിതത്തിലെ അനിവാര്യതയാണ്. കുറച്ചു ദൂരം താണ്ടിയപ്പോൾ ആണ് അയാൾ ചുറ്റുപാടു കൾ ശ്രദ്ധിച്ചത്. ആ നിരത്തിനൊരുവശം വലിയ മരങ്ങളും വള്ളിപ്പടർപുകളും മറുവശത്ത് അസാധാരണമായ ഉയരമുള്ള ഒരു മതിൽക്കെട്ടും. കയറ്റം കയറിയപ്പോൾ അയാളുടെ ശ്രദ്ധ മുഴുവൻ ആ മുച്ചക്രവണ്ടിക്കാരനിലായി രുന്നതിനാൽ അത് ശ്രദ്ധിച്ചിരുന്നില്ല. മുന്നോട്ട് നടക്കവേ മതിലിനു മേൽ ഇരുന്ന മൂന്നാലു കാക്കകൾ അസാധാരണമായ ശബ്ദത്തിൽ കരഞ്ഞു. എന്തോ അപകട സൂചനയെന്നപോലെ .എഴുത്തുകാരൻ്റെ  ദൃഷ്ടി അപ്പോൾ ആ നിരത്തിൽ ചത്ത് കിടക്കുന്ന ഒരു കാക്കയിൽ പതിഞ്ഞു.. കാക്കയെ പോലെ ഇത്ര വർഗ്ഗസ്സേഹിയായ ജന്തുക്കൾ വേറേയില്ല. ഒരു പ്രശ്നമുണ്ടായാൽ എത്ര പെട്ടന്നാണ് അവ ഒത്ത് കൂടുന്നത്., എന്ന് ചിന്തിച്ചു നടക്കവേ.... അതാ രണ്ട് മൂന്ന് -... നാല്..അല്ല കുറേ കാക്കകൾ ചത്ത് കിടക്കുന്നു. അയാൾക്ക് അകാരണമായ ഭയമുണ്ടായി. അയാളുടെ നടത്തത്തിന് വേഗത കൂടി. പിന്നിൽ എന്തോ ശബ്ദം കേട്ടത് പോലെ, അയാൾ തിരിഞ്ഞു നോക്കി. ഒന്നുമില്ല ആരുമില്ല. അയാൾക്ക് വിചിത്രമായി തോന്നി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് അയാൾ എതിർ ദിശയിലേക്ക് നടക്കുമ്പോൾ അയാൾ ഈ കാക്കകളെ ശ്രദ്ധിച്ചിരുന്നില്ല, അഥവാ അവ അവിടെയുണ്ടായിരുന്നില്ല. അയാളുടെ കാലുകളെ ചലിപ്പിക്കാ വുന്നത്ര വേഗതയിൽ അയാൾ നടന്നു.

                      നടക്കുന്നതിനിടയിൽ  മതിലിൽ ഒട്ടിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ അയാളുടെ നോട്ടം പതിഞ്ഞു. അവിടത്തെ റെസിഡൻ്റ്സ് അസോസിയേഷൻ പതിച്ചിരിക്കുന്ന മരണ അറിയിപ്പാണ് അത്. എഴുത്തുകാരൻ ആ ചിത്രത്തി ലേക്ക് സൂക്ഷിച്ചു നോക്കി. ആ ചിത്രം മുച്ചക്രവണ്ടിക്കാരൻ്റെ തല്ലേ? അയാൾ ഒന്നുകൂടി സൂഷ്മമായി നോക്കി. അതേ ... മരിച്ച തീയതിലേക്കായി പിന്നെ നോട്ടം.. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.

അയാളുടെ ഭയം അനിയന്ത്രിതമായി വളർന്നു. അയാൾ വിയർത്തു. ചെവി ക്കുള്ളിൽ നിന്ന് ചൂടുകാറ്റ് ബഹിർഗമിക്കുന്നു. നെഞ്ച് പടാപടാ ഇടിക്കുന്നു. കാലുകൾക്ക് തളർച്ച ബാധിക്കുന്നത് പോലെ. മന്തുകാരൻ കാലെടുത്ത് വയ്ക്കാൻ കഷ്ടപ്പെടുന്നത് പോലെ അയാൾ ബുദ്ധിമുട്ടി.

        എങ്ങനെയൊക്കെയോ വീട്ടിൽ തിരിച്ചെത്തിയ അയാൾ എഴുത്ത് മേശമേലെയുള്ള കുപ്പിയിൽ ഇരുന്ന വെള്ളം കുടിച്ചു തീർത്തു. അപ്പോഴും നെഞ്ചകം താളം പെരുക്കുന്നുണ്ടായിരുന്നു. വികൃത ശബ്ദവുമായി പുഴുക്കു ത്തുള്ള പല്ലുകൾ വെളിപ്പെടുത്തുന്ന ചിരിയുമായി മുച്ചക്രവണ്ടിക്കാരൻ അയാളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ, മനസ്സിലേക്ക് ഇടിച്ചു കയറി. അയാൾ കണ്ടത് സത്യമോ മിഥ്യയോ.എഴുത്തുകാരൻ്റെ ബുദ്ധിയേയും യുക്തിയേയും പരീക്ഷിക്കുന്ന വിധത്തിലെ അനുഭവങ്ങളും ചിന്തകളും.

ആ നിമിഷം വീണ്ടും രൂക്ഷമായ മൂത്രഗന്ധം അയാളുടെ നാസികയിലേക്ക് കുത്തിക്കയറി. ആ ഗന്ധം വായുവിൽ നിറഞ്ഞു. ഒരോ അണുവിലും ആ രൂക്ഷഗന്ധം. അയാളുടെ കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ടു. ഭയം നീരാളിയെ പോലെ അയാളെ മുറുകെ പിടിച്ചു.

അപ്പോൾ അയാളുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു. മറുതലയ്ക്കൽ ഭാര്യയാണ്. അയാൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

      അപ്പോഴും മുറിയിൽ രൂക്ഷമായ മൂത്രഗന്ധം തങ്ങി നിന്നിരുന്നു അയാൾ കുറ്റ ബോധത്തിൻ്റെ വല്ലാത്തൊരു നീറ്റലോടെ അകത്തെ മുറിയില്ക്കോടി. മൂത്രഗന്ധം തങ്ങി നിന്നിരുന്ന ആ മുറിയിലെ കട്ടിലിൽ അയാളുടെ അമ്മ ചെറിയ മയക്കത്തിലായിരുന്നു. നെറുകയിൽ തലോടിയപ്പോൾ അമ്മ കണ്ണുകൾ തുറന്നു."നീ എവിടായിരുന്നു. ഞാൻ എത്ര വിളിച്ചു. അയാൾ അമ്മയെ കിടക്കയിൽ നിന്ന് എണിപ്പിച്ച് വീൽ ചെയറിൽ ഇരുത്തുകയും മൂത്രം പറ്റിയ തുണികൾ മാറ്റാനും വൃത്തിയാവാനും എലാം സഹായി ക്കുകയും ചെയ്തു. മുറിയും വൃത്തിയാക്കി വീണ്ടും അമ്മയെ കട്ടിലിൽ കിടത്തുകയും ചെയ്തു.

                സത്യത്തിൽ അപ്പോൾ മാത്രമാണ് അയാൾ ഭാര്യയെക്കുറിച്ചോർത്തത്.             ഒരു ഒഫീഷ്യൽ മീറ്റിംങ്ങിനായി പോയ ഭാര്യ അന്ന്   തിരികെയെത്തേ ണ്ടതാണ്, പക്ഷെ ചില കാരണങ്ങളാൽ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റേണ്ടി വന്നു.

          വീണ്ടും ഭാര്യയുടെ കോൾ വന്നു." നിങ്ങൾ കോൾ കട്ട് ചെയ്തത്?എന്താണ് കോളിങ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാഞ്ഞത്? അവൾ പറഞ്ഞല്ലോ. ഞാൻ എത്ര തവണ വിളിച്ചു.  ഒരഞ്ചു മിനിട്ടിൽ അവൾ വീണ്ടും വരും. കോളിങ്ങ് ബെൽ അടിക്കുന്പോൾ വാതിൽ തുറന്നു കൊടുക്കണം." ഫോൺ കട്ട് ചെയ്യുമ്പോഴേക്കും കോളിങ് ബെൽ ശബ്ദം ഉയർന്നു.

അയാൾ വാതിൽ തുറന്നു" ചിരിക്കുന്ന മുഖവുമായി ഹോം നേഴ്സ്.

ഞാൻ രാവിലെ വന്നിരുന്നു. ബെല്ലടിച്ചു. സർ വാതിൽ തുറന്നില്ല.

"സാരില്ല. ഇപ്പോ പൊയ്ക്കൊള്ളു നാളെ വന്നാൽ മതി. ഇന്ന് ഞാനെല്ലാ കാര്യങ്ങളും നോക്കി നടത്തിയിട്ടുണ്ട്.


                   ഹോം നഴ്സ് പോയിക്കഴിഞ്ഞപ്പോൾ വീണ്ടും മുച്ചക്രവണ്ടിക്കാരൻ അയാളുടെ മനസ്സിലേക്ക് കടന്നു കയറി.. വല്ലാത്ത പരിഭ്രമം. ഇത്തരം സന്ദർഭങ്ങളിൽ അയാൾ പണ്ട് ചെയ്തിരുന്നത് പോലെ....

അയാൾ അമ്മയുടെ മുറിയിലേക്ക് ചെന്ന്, അമ്മയോടൊപ്പം കട്ടിലിൽ, അമ്മയെ ചേർത്ത് പിടിച്ച്, അമ്മയുടെ ചൂടറിഞ്ഞ് അങ്ങനെ....


Sunday, 18 August 2024

ഒഴുകുന്ന നദി

 

                             പ്രതാപൻ്റെ കൈവിരൽത്തുമ്പ് ജയലക്ഷ്മിയുടെ കവിളിലെ നനുത്ത രോമങ്ങളിലൂടെ മൃദുവായി ഉരുമ്മി. അവൾക്ക് കുളിര് തോന്നി.കണ്ണുകൾ കൂമ്പിയടഞ്ഞു. ഒരു മൃദുസ്പർശനത്തിന് ഇത്രമേൽ ചാലകശക്തിയോ.. നീണ്ട മണിയടി.." ശ്ശേ.... ക്ലാസ്സ് കഴിഞ്ഞല്ലോ" എന്ന് പ്രതാപൻ പരിതപിച്ചു. മിന്നൽ വേഗത്തിലാണ് ഇരുപതിൻ്റെ ചെറുപ്പത്തിൽ നിന്ന് പ്രതാപൻ അൻപത്തെട്ടിൻ്റെ ജരാനരകളിലേക്ക് മിഴികൾ തുറന്നത്.ഭാര്യ മൊബൈലിലെ അലാറം നിർത്തി. ഉച്ചിയിൽ മുടി കെട്ടിവയ്ക്കുന്ന ഭാര്യയുടെ വ്യക്തതയില്ലാത്ത എന്നാൽ കൃത്യതയാർന്ന ആകൃതി വെളിവാകുന്ന ഇരുണ്ട രൂപം ബെഡ്റൂം ലാമ്പിൻ്റെ വെളിച്ചത്തിൽ, സ്വപ്നം കണ്ടു കൊതി തീരാത്ത പ്രതാപൻ പകുതി തുറന്ന കണ്ണുകളോടെ കണ്ടു.

                                   എന്നാലും ജയലക്ഷ്മി സ്വപ്നത്തിൻ്റെ പടി കടന്നിറങ്ങി പ്പോയല്ലോ... വർഷങ്ങൾക്കു മുന്നേ കോളേജിൽ പഠിച്ചിരുന്ന കാലത്തോ തൻ്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. സ്വപ്നത്തിലേത് പോലെ കവിളിൽ തൊടാൻ പോയിട്ട് അടുത്ത് ചെന്നൊന്നിരിക്കാൻ പോലും ഉള്ള ധൈര്യം തനിക്കില്ലാതെ പോയ്. ഇന്നിപ്പോ സ്വപ്നത്തിൽ പോലും തനിക്കതിന് സാധിച്ചില്ലല്ലോ.സ്വപ്നത്തിൽ അവളുടെ കവിളിൽ തലോടിയ കൈവിരലിലേക്കയാൾ പ്രണയാർദ്രമായി നോക്കി. ആ കവിളിലെ മിനുമിനുപ്പ്  ഇപ്പോഴും വിരൽത്തുമ്പിൽ അനുഭവവേദ്യമാണ്. അയാൾ അറിയാത്തത് പോലെ എന്നാൽ അറിഞ്ഞു കൊണ്ട് ആ വിരൽത്തുമ്പ് തൻ്റെ ചുണ്ടുകളോട് ചേർത്തു. കുറച്ച് നേരം കൂടി കൺപോളകൾ അടച്ച് ആ സ്വപ്നത്തിൻ്റെ തുടർച്ച കാണാൻ കഴിഞ്ഞെങ്കിൽ എന്ന വെറുമൊരു മോഹത്തിൽ കിടന്നു.

                                  ചെറുതായൊന്നു മയങ്ങിയുണർന്ന അയാൾ കട്ടിലി നരികിലുള്ള ചെറിയ മേശമേൽ നിന്ന് മൊബൈലെടുത്ത് വാട്സ് ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിച്ചു. പല ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അയാൾ ഏറ്റവും ഇഷ്ടത്തോടെ നോക്കുന്നതും പ്രതികരിക്കുന്നതും കോളേജ് ഗ്രൂപ്പിലാണ്. സ്കൂൾ ഗ്രൂപ്പിനെ അയാൾ പാടെ അവഗണിക്കുകയാണ് പതിവ്. ചിലപ്പോഴൊക്കെ തോന്നും സ്കൂൾ ഗ്രൂപ്പ് ആയത് കൊണ്ട് എല്ലാരുടേയും മനസ്സിൽ മറ്റെല്ലാവരും ആ പഴയ കുട്ടികളാണെന്നും അത് കൊണ്ട് തന്നെ അവരുടെ മനസ്സൊന്നും ഇപ്പോഴും വളർന്നിട്ടില്ലെന്നും. അതിൽ വരുന്ന സന്ദേശങ്ങൾക്കും സംഭാഷണങ്ങൾക്കും ഇപ്പോഴും ഒരു കുട്ടി നിലവാര മാണെന് അയാൾക്ക് തോന്നിയിരുന്നു.

                                അതു കൊണ്ട് തന്നെ അയാൾ കോളേജ് ഗ്രൂപ്പിലേക്ക് കടന്നു. പിന്നെ അതിനു വെളിയിൽ വരണമെങ്കിൽ ഭാര്യയുടെ വിളിയെത്തണം." എന്തോന്നാ മനുഷ്യാ... വന്ന് കൊറച്ച് തേങ്ങാ ചെരണ്ടിത്താ... ആ ഫോണിൽ കുത്തിത്തോണ്ടാതെ.

        അപ്പോ പറഞ്ഞു വന്നത് ഗ്രൂപ്പിലേക്ക് കൈവിരലൂന്നി കടന്നതും കണ്ടത് സേവ്യറുടെ ഒരു ഫോട്ടോയാണ്. അയാൾ എന്നും ഒരു കാര്യമില്ലെങ്കിലും ഗ്രൂപ്പിലെ സന്ദേശങ്ങൾ നോക്കും മുൻപ്  ജയലക്ഷ്മിയുടെ പ്രൊഫൈൽ പിക്ചർ എന്നും നോക്കും. വെറുതെ വെറും വെറുതെ... ഒരു മനസ്സുഖം. ശരീരത്തിന് അൻപത്തെട്ട് എങ്കിലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ ഇപ്പോഴും ഒരിരുപത് കാരൻ പ്രണയാർദ്രമായ സ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ.

              പക്ഷെ ഇന്ന് പതിവിന് വിപരീതമായി സേവ്യറുടെ പാസ്പ്പോർട്ട് സൈസ് ഫോട്ടോ കണ്ടത് കൊണ്ട്" ഇതെന്താ ഇങ്ങനെയൊരു ഫോട്ടോ എന്ന് ഒരാന്തലോടെ സ്ക്രോൾ ചെയ്തു." പ്രണാമം" അയ്യോ എന്നൊരു ഞെട്ടൽ പുറത്തു വന്നു. വല്ലാത്തൊരു നടുക്കത്തോടെയാണ് അയാൾ അത് വായിച്ചു തീർത്തത്. രാത്രി മൂന്നു മണിയടുപ്പിച്ചാണ് സജിയുടെ ഈ മെസേജ് വന്നത്. സജിയും സേവ്യറും ഒരേ ബാറിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്.

                 സേവ്യവുടെ ചിത്രത്തിന് മറുപടിയായി പ്രണാമമെന്നും, പൊതുവി ലായി സേവ്യറിന് എന്താണ് സംഭവിച്ചതെന്നും, താൻ രണ്ടാഴ്ച മുന്നേ സേവ്യറിനെ മൂവാറ്റുപുഴ കോടതിയിൽ വച്ച് കണ്ടതായിരുന്നല്ലോ എന്ന ഗദ്ഗദവും കൂടെ ഒരു കരയുന്ന ഇമോജിയും പോസ്റ്റ് ചെയ്തു.

                  രാജൂ ടൈപ്പിങ്ങ് എന്ന് കാണുന്നുണ്ട്... അയാൾ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. കുറച്ച് നിമിഷങ്ങൾ കടന്നു...പിന്നെ ഒരു അനക്കവു മില്ല"എവിടെ രാജു" അയാൾ അക്ഷമനായി. വീണ്ടും അതാ രാജു ടൈപ്പിങ്ങ്... ങ്ഹാ. വന്നു


         ഇന്നലെ രാത്രിയാണ് സേവ്യർ പോയത്. അവൻ കുറച്ച് നാളുകളായി ടെൻഷനിലായിരുന്നു. ഞാൻ കഴിഞ്ഞയാഴ്ച അവനെ കോടതിയിൽ വച്ച് കണ്ടിരുന്നു. അവന് കേസ് കാര്യങ്ങളിലൊന്നും യാതൊരു ശ്രദ്ധയില്ലാ ണ്ടായിരുന്നു. പല കേസുകളും അവൻ്റെ അശ്രദ്ധ കൊണ്ട് മാത്രം തോറ്റു. അവന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ഒടുവിൽ ഇന്നലെരാത്രി ഒരു മണിയോടെ നിലച്ചു ആ താളം.

              പ്രതാപ നോർത്തു. കഴിഞ്ഞ റീയൂണിയന് അവനെ കണ്ടപ്പോഴേ ശ്രദ്ധിച്ചിരുന്നു. പലരും തമ്മിൽ തമ്മിൽ പറഞ്ഞതല്ലാതെ അവൻ്റെ പ്രശ്നമെന്തെന്ന് ചോദിക്കാനോ പരിഹരിക്കാനോ ആരും ശ്രമിച്ചില്ല.

ജയലക്ഷ്മിയെ സ്വപ്നം കണ്ടുണർന്നതിൻ്റെ സുഖമൊക്കെ പാടെ മറന്ന പ്രതാപൻ, തനിക്ക് അവിടെ വരെ ഒന്ന് പോകാൻ പറ്റാത്ത സന്ദർഭമായി പോയല്ലോ എന്ന് ഖേദിച്ചു. അയാൾക്ക് തൻ്റെ മൂന്നാമത്തെ മകൻ്റെ കോളേജ് അഡ്മിഷൻ്റെ ഭാഗമായി മംഗലാപുരം വരെ പോകേണ്ടത് അത്യാവശ്യമായി ഭവിച്ചു. രണ്ടു ദിവസത്തിനു ശേഷം അഡ്മിഷൻ കാര്യങ്ങൾ ഭംഗിയായി തീർത്ത്, മകനെ ഹോസ്റ്റലിൽ ആക്കി തിരിച്ചെത്തിയ അയാൾ ആദ്യമായി ചെയ്തത് സേവ്യറുടെ വീട് സന്ദർശിക്കുകയെന്നതാണ്. സേവ്യറുടെ വീട്ടിൽ നിശ്ശബ്ദത അതിൻ്റെ ഏറ്റവും ഭീതിതമായ രൂപത്തിൽ നിറഞ്ഞു നിന്നിരുന്നു. മ്ലാനമായ മനസ്സോടെ അയാൾ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേർന്നു.  മൗനമായെ ങ്കിലും ഏറ്റവും സംവേദനക്ഷമമായ  യാത്ര പറയലിനൊടുവിൽ അയാൾ ആ വീടിൻ്റെ പടി കടന്നിറങ്ങുമ്പോൾ വീടിനോട് ചേർന്ന സേവ്യറിൻ്റെ ഓഫീസ് മുറിയിൽ അനാഥമായി ഹാങ്ങറിൽ തൂങ്ങിക്കിടന്നിരുന്ന വക്കീൽഗൗണി ലേക്ക് പ്രതാപൻ്റെ കണ്ണുകൾ പാഞ്ഞു.ഗൗണിട്ട് കോടതി വരാന്തകളിലൂടെ നടക്കുന്ന സേവ്യർ, അയാളുടെ മനസ്സിലേക്ക് നടന്നു കയറി.


         കാലം ഒരു നദിപോലെയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കും, തടസ്സങ്ങൾ വകഞ്ഞു മാറ്റിയും ഏത് പ്രതിബന്ധത്തെയും ആത്മവിശ്വാ സത്തിൻ്റെ ഓളങ്ങളാൽ തള്ളിയകറ്റി ലക്ഷ്യത്തിലേക്ക് കുതിക്കും.

      അങ്ങനെ കാലമാം നദിയുടെ ഒഴുക്കിനൊപ്പം എല്ലാരും ഒഴുകിക്കൊ ണ്ടേയിരുന്നു. ഒഴുക്കിനൊപ്പം ആടിയും ഉലഞ്ഞും ചിലപ്പോ മുങ്ങിയും ഇടക്ക് പൊങ്ങിയും.

കുറച്ച് കാലങ്ങൾക്ക് ശേഷമുള്ള ഒരു ദിവസം പതിവുപോലെ ഉണർന്നെണീറ്റുള്ള വാട്സാപ്പ് ഊളിയിടലിൽ ആണ് ജസ്‌ലിൻ്റെ ആ സന്ദേശം കണ്ടത്.

            നമ്മുടെ കൂട്ടത്തിലൊരാൾ ഒരു മാറാരോഗത്തിൻ്റെ പിടിയിലമർന്നു കഴിഞ്ഞിരിക്കുന്നു. രോഗത്തിൻ്റെ ബാല്യദശയിലെപ്പോഴോ അസുഖ ലക്ഷണങ്ങൾ ഉള്ളതായി അവൾ ഭയപ്പെട്ടിരുന്നു. പക്ഷെ ചികിത്സ തേടാൻ മടിച്ചു, അവൾ ഇടക്ക് പെൺസുഹൃത്തുക്കളുടെ മാത്രമായ ഗ്രൂപ്പിൽ  അസുഖകാ ര്യം പങ്കു വച്ചിരുന്നത്രേ. പക്ഷേ അന്ന് എല്ലാരും ചിന്തിച്ചത് ഒക്കെ അവളുടെ തോന്നലുകൾ ആണെന്നാണ്. അവൾ പൊതുവേ കോളേജിൻ്റെ പ്രധാന ഗ്രൂപ്പിൽ സജീവമല്ലായിരുന്നല്ലോ. പിറന്നാളാശംസകൾ, കൂട്ടുകാരുടെ മക്കളുടെ നേട്ടങ്ങൾ, അല്ലെങ്കിൽ ഒരോരുത്തരുടെ പ്രമോഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കുള്ള 'ആശംസകളിൽ ഒതുങ്ങിയിരുന്നു അവളുടെ പങ്കിടലുകൾ.പഠനം പൂർത്തിയാക്കിയ' ആദ്യ വർഷങ്ങളിൽ പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും പിന്നീട് അവൾ വക്കീൽ ഗൗൺ അഴിച്ചു വച്ചു. ഭർത്താവ് തിരക്കുകളേറെയുള്ള ബിസിനസ്സ്കാരൻ ആയിരുന്നത് കൊണ്ട് മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അവളുടെ സാന്നിധ്യം അത്യാവശ്യം ആയിരുന്നു. മക്കൾ വളർന്നപ്പോഴേക്കും അവൾക്കതിലുള്ള താത്പര്യം നഷ്‌ടപ്പെട്ടിരുന്നു.

               കോളേജിൽ ഒരു കിലുക്കാം പെട്ടി പോലെ സംസാരിച്ചിരുന്ന എല്ലാ ആഘോഷങ്ങൾക്കും അഹ്ളാദിച്ച് ഉല്ലസിച്ചിരുന്ന അവൾ വെറുമൊരു വീട്ടമ്മ മാത്രമായി ഒരുങ്ങിയതും എല്ലാം അറിഞ്ഞിരുന്നത് വർഷത്തിലൊരിക്കൽ നടത്തുന്ന റീയൂണിയനുകളിൽ അവളുടെ ഏറ്റവും അടുത്ത സുഹൃത്തായ ജസ്ലിനിൽ നിന്നുമാണ്. അതല്ലാതെ അവൾ ഇതുവരെ ഒരു അവസരത്തിൽ പോലും വന്നിട്ടില്ലല്ലോയെന്ന് പ്രതാപൻ നെടുവീർപ്പുതിർത്തു.ജയലക്ഷ്മിയുടെ ഭർത്താവിൻ്റെ വീട് കോഴിക്കോടാണെന്നും അവൾ അവിടെ ഒരു ആശുപത്രി യിൽ ചികിത്സയിലാണെന്നും ആരെങ്കിലും അവളെ കാണാൻ പോകുന്നുണ്ടെങ്കിൽ ഒന്നിച്ച് യാത്ര പ്ലാൻ ചെയ്യാമെന്നുമാണ് ജസ്‌ലിൻ്റെ സന്ദേശത്തിൻ്റെ സാരം. ഏറ്റവും അടുത്ത ഒരു ദിവസം പോയിലെങ്കിൽ ഒരു പക്ഷേ  അവളെ  ഇനി കാണാൻ സാധിക്കില്ല എന്ന് ഞാൻ ഭയപ്പെടുന്നു എന്ന ജസ്ലിൻ്റെ സന്ദേശത്തിൻ്റെ അവസാന വരികളിലേക്ക് നോക്കിയപ്പോൾ അയാളുടെ കണ്ണകളിൽ നേർത്ത നനവ് പടർന്നിരുന്നു.

പ്രതാപൻ്റെ മനസ്സിലേക്ക് പണ്ട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വന്ന ആ സുന്ദരിക്കുട്ടിയുടെ രൂപം ഓടിക്കയറി. അവളെ കണ്ടിരുന്നെങ്കിൽ കറുപ്പിനേഴല്ല അഴക് പതിനേഴാണ് എന്ന് കവികൾ പാടുമായിരുന്നു. അവൾ അടുത്തുകൂടെ നടന്നു പോകുമ്പോൾ അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പ്രണയാർദ്രമധുരഗാനങ്ങൾ അയാൾ പാടിയിരുന്നു. അവൾ അതൊക്കെ കേട്ടിട്ടുണ്ടാകുമോ... ഒരിക്കൽ പോലും കേട്ടതായി ഭാവിച്ചിട്ടു പോലുമില്ലല്ലോ...പിന്നെ എങ്ങനെ അറിയാനാണ്. അയാളുടെ മനസ്സിലേക്കോടിക്കയറിയ ആ പെൺകുട്ടി ഇപ്പോൾ കിതയ്ക്കുകയാണ്, വേദനയോടെ ഞരങ്ങുകയാണ്, മരണാസന്നയായി കിടക്കുകയാണ്.

          അടിക്കടി പ്രൊഫൈൽ പിക്ചർ മാറ്റാറുണ്ടായിരുന്ന ജയലക്ഷ്മി മൂന്നു മാസത്തോളമായി അത് മാറ്റിയിട്ടില്ല എന്നതയാൾ ശ്രദ്ധിച്ചിരുന്നു. പ്രതാപൻ പലവട്ടം  അതിൻ്റെ കാരണമാരാഞ്ഞ് അവൾക്ക്  പേർസണൽ മെസ്സേജ് ടൈപ്പ് ചെയ്യുകയും ഒരോ തവണയും ഡിലീറ്റ് ചെയ്യുകയുമാണ് ഉണ്ടായത്.  എന്തായാലും ജയലക്ഷ്മിയെ കാണാൻ പോകുന്നിലെന്ന് അയാൾ ഉറച്ചു. അയാളുടെ മനസ്സിലെ ജയലക്ഷ്മിക്ക് ഇരുപതാണ് പ്രായം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നിട്ട് അയാൾ ഗൂഗിളിൽ ആ മഹാമാരിയെ പറ്റി പരതി.

      മൂന്നാം നാൾ ജസ്ലിനടക്കം ഏഴുസുഹൃത്തുക്കൾ ജയലക്ഷ്മിയെ ആശുപത്രിയിൽ പോയി സന്ദർശിച്ചു. പക്ഷെ അയാൾക്ക് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയണമെന്ന് തോന്നിയില്ല, അഥവാ മനസ്സ് അതിന് സജ്ജമായിരുന്നില്ല. ഭയപ്പെട്ടിരുന്നത് പോലെ ഏതാനും ദിവസങ്ങൾക്കകം ജസ്‌ലിൻ്റെ സന്ദേശം വന്നു... ജയലക്ഷ്മി പോയി. ബ്രസ്റ്റ് കാൻസർ സർജറിയൊക്കെ ചെയ്തെങ്കിലും രക്ഷപെടലിന് സാധ്യമായ സമയം കഴിഞ്ഞു പോയിരുന്നു. അയാൾ കാണുവാൻ പോകുകയോ കൂടുതൽ വിവരങ്ങൾ തേടുകയോ ചെയ്തില്ല.

വീണ്ടും നദിക്ക് ഒഴുകിയല്ലേ പറ്റൂ. ഉറവിടത്തിൽ നിന്ന് പുറപ്പെട്ടാൽ പിന്നെ നദിക്ക് ലക്ഷ്യം ഒന്നേയുള്ളൂ. കളകളാരവം പൊഴിച്ചും, ചിലപ്പോൾ ശാന്തമായും, മറ്റു ചിലപ്പോ ആർത്തുല്ലസിച്ചും ഇടക്ക് കൂലം കുത്തിയും നദി ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞു.

 എല്ലാവരെയും പോലെ പ്രതാപനും മൊബൈലിന് അടിമയായിരുന്നു. ഒന്നിനുമല്ലെങ്കിലും ഒരു നിമിഷം വെറുതെയിരിക്കാൻ കിട്ടിയാൽ മൊബൈലിലേക്ക് അറിയാതെ കൈ നീളും. കോളേജ് ഗ്രൂപ്പ് ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. എല്ലാവരും കോടതിയും കേസുമായി തിരഞ്ഞിട്ട ജീവിതങ്ങളിൽ. ഇടക്കിടെ കൂട്ടുകാരുടെ മക്കളുടെ കല്യാണ പാർട്ടികൾ, പ്രൊമോഷൻ പാർട്ടികൾ, അങ്ങനെ ഒരോ ഒത്തുകൂടലുകൾ. അങ്ങനെ യിരിക്കെ ഒരു ദിവസം ഗ്രൂപ്പിലേക്ക് ഷിനോജിൻ്റെ സന്ദേശവും  കുറേ ഫോട്ടോകളും. അവർ അവസാന വർഷ വിദ്യാർത്ഥികളുടെ കൂടെ ടൂർ പോയിരിക്കുന്നു. ഈ വർഷം അവൻ റിട്ടയർ ചെയ്യുന്നത് കൊണ്ട് കുട്ടികൾക്കും നിർബന്ധം അവരുടെ പ്രൊഫസർ ഷിനോജ് സാർ 'ടൂറിന് നിർബന്ധമായും പോകണമെന്ന്. ഷിനോജിന് ഇപ്പോഴും കോളേജ് ' പിള്ളേരോടൊപ്പം ത്രില്ലടിച്ച് ആസ്വദിക്കാം. പ്രതാപൻപഴയ കോളേജ് കാല ടൂറിനെ പറ്റിയൊക്കെ ചിന്തിച്ചു, എത്ര രസകരമായിരുന്നു ആ കാലഘട്ടം. അന്നൊക്കെയായിരുന്നു എല്ലാരും വർത്തമാന കാലത്തിൽ ജീവിച്ചിരുന്നത്. ഇന്നിപ്പോ പലപ്പോഴും ഭൂതകാലത്തിൻ്റെ ഓർമ്മകളിൽ കുടുങ്ങി ക്കിടക്കുകയും ഭൂതകാലത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ചാടുമ്പോൾ പലപ്പോഴും അത് പ്രതീക്ഷിച്ചിരുന്നതിലും അധികം കടന്ന് മിക്കവാറും ഭാവിയുടെ അനിശ്ചിതത്വങ്ങളിലേക്കും തന്മൂലം ആകുലതകളിലേക്കും ആയിപ്പോകുന്നു.  

 ഇങ്ങനെ ചിന്താലോകത്ത് ഇരിക്കുമ്പോഴാണ് വീണ്ടും ഷിനോജിൻ്റെ ചിത്രങ്ങൾ വന്നു വീഴുന്നത്. ഏതോ വെള്ളച്ചാട്ടത്തിൽ കുട്ടികളോടൊത്ത് അസ്വദിക്കുന്ന ചിത്രങ്ങളാണ്. സുന്ദരമായ വെള്ളച്ചാട്ടം. സുന്ദരങ്ങളായ പല വെള്ളച്ചാട്ടങ്ങളും പലപ്പോഴും രാക്ഷ സഭാവങ്ങൾ കൈവരിക്കാറുണ്ടെന്ന് അയാൾ ഓർത്തു. ടൂർ ഒക്കെ പോകുമ്പോൾ പക്വമായി ചിന്തിക്കുന്നവർ പോലും ഒരു കൂട്ടത്തിൻ്റെ മനോഗതിയോടൊപ്പം കൂടി പലപ്പോഴും അപക്വമായി പെരുമാറുകയും അപകടങ്ങളിൽ ചെന്നു ചാടാറുമുണ്ട്.

അയാൾ ഒരു ഞെട്ടലോടെയാണ് ഭൂതകാലത്തിൻ്റെ ഒരോർമ്മയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അന്നൊക്കെ മിക്കവാറും ദിവസങ്ങളിൽ ഏതെങ്കിലും ഒരു പിരീഡ് ക്ലാസ്സ് കട്ട് ചെയ്ത് കാമ്പസിൻ്റെ ഏതെങ്കിലും ഒരു കോണിലെ മരച്ചുവട്ടിൽ ഷിനോജും സജിയും സേവ്യറും ജസ്‌ലിനും ജയലക്ഷ്മിയും രാധികയും വിനോജും താനും ഒക്കെ ഒത്തു കൂടിയിരുന്ന് ചുമ്മാ തമാശകൾ പറഞ്ഞ് സമയം പോക്കുമായിരുന്നു. അതൊക്കെയായിരുന്നു കാമ്പസ് ജീവിതത്തിൻ്റെ ഒരു ഹരം എന്ന് പറയാം. അന്നൊക്കെ തൊട്ടടുള്ള വനിതാ കോളേജിലെ പെൺപിള്ളേരുടെ വീട്ടിലേക്കുള്ള വഴി ഗൂഗിൾ മാപ്പിനേക്കാൾ കൃത്യതയോടെ കണ്ടുപിടിച്ച് വരാൻ കേമന്മാരായിരുന്നു സജിയും വിനോജും. അങ്ങനെ സംസാരം സിനിമയും രാഷ്ടീയവും ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കടന്ന് എല്ലാ മേഖലകളിലേക്കും നീളുമായിരുന്നു. അതുപോലുള്ള ദിവസങ്ങളിൽ ഒന്നിലാണ് മരണം ഒരു വിഷയമായി ഞങ്ങൾക്കിടയിലേക്ക് കടന്നുവന്നത്. ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ഞങ്ങൾക്കൊക്കെ അന്ന് മരണമെന്നത് വിദൂരമായ ഒരു അനിവാര്യത മാത്രം ആണല്ലോ. അന്ന് വിനോജാണ് തുടക്കമിട്ടത്." ഒരു മുപ്പത് വർഷങ്ങൾ കഴിഞ്ഞ് നമ്മൾ എവിടെയായിരിക്കും? ഓർത്തു നോക്കി യിട്ടുണ്ടോ.. നമ്മളൊക്കെ തമ്മിൽ കണ്ടാൽ തന്നെ തിരിച്ചറിയോ..?"

രാധിക പറഞ്ഞു, മരിച്ചാ പോലും അറിയില്ല. അപ്പോഴാണ് ഷിനോജ് ഒരു കളിയെന്ന പോലെ പറഞ്ഞത്." ഞാൻ പ്രവചിക്കാം.." സേവ്യർ ഒരറ്റാക്കിലായിരിക്കും തീരുക" 

ജയലക്ഷ്മിയുടെ" അപ്പോ ഞാനോ" എന്ന ചോദ്യത്തിന് "നിനക്ക് കാൻസർ ആയിരിക്കുമെടീ... അപ്പോ ഞാൻ കാണാൻ വരാട്ടാ" എന്നായി ഷിനോജ്.

 അപ്പോഴാണ് താൻ" എന്നാൽ ഷിനോജേ...നീ വെള്ളത്തിൽ പോയി ശ്വാസം മുട്ടി മരിക്കുമെടാ..." ജയലക്ഷ്മിയെ പറ്റി ഷിനോജ് പറഞ്ഞതിൽ പ്രതാപന് ഉള്ളിൽ ഒരു ഇഷ്ടക്കേട് തോന്നിയിരുന്നു.  

ഷിനോജ് പ്രതാപനോട് തിരിച്ചടിക്കാൻ മറന്നില്ല..


''വേണ്ട.. അതൊന്നും  ഓർക്കാനുള്ള മനോധൈര്യം തനിക്കിപ്പോഴില്ല" പ്രതാപൻ മനപ്പൂർവ്വം ചിന്തകളെ മറ്റൊരു ദിശയിലേക്ക് മാറ്റാൻ ശ്രമിച്ചു.

അതിനു കാരണം  സേവ്യറുടേയും ജയലക്ഷ്മിയുടേയും മരണം അന്ന് കളിയായി പറഞ്ഞതാണെങ്കിലും അന്ന് പറഞ്ഞ അതേ പ്രകാരത്തിൽ ആയിരുന്നു നടന്നത് . അയാളുടെ മനസ്സിൽ അനിയന്ത്രിതമായ ഭയം ഉണ്ടായി. അയാൾക്ക് ദൈവവിശ്വാസമോ ലക്ഷണമോ ജ്യോതിഷശാസ്ത്രത്തിലോ ഒന്നിലും തന്നെ ലവലേശം വിശ്വാസമില്ലാതിരുന്നിട്ടും എന്തോ അന്നത്തെ സംഭാഷണ ശകലം ചുമരിൽ ആണിയടിച്ച് തൂക്കിയ ചിത്രം പോലെ മനസ്സിൻ്റെ ചുമരിൽ തൂങ്ങി പിടിച്ചു കിടന്നു. ഷിനോജ് വെള്ളത്തിൽ പോയി മരിക്കുമെന്ന് താൻ തന്നെയാണല്ലോ പറഞ്ഞത്. ഉള്ളിലെ നിരീശ്വരൻ സ്വയം മണ്ടനെന്ന് കളിയാക്കി ആ ചിന്തയിൽ നിന്ന് സ്വയം രക്ഷ നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു.

                      സ്വന്തം ശ്രമത്തെ പിന്താങ്ങാനായി പ്രതാപൻ തൻ്റെ നിത്യകർമ്മങ്ങളിലേക്ക് കടന്നു. അടുത്ത ദിവസം ഹിയറിങ്ങിന് പോസ്റ്റ് ചെയ്തിട്ടുള്ള കേസ് ഫയലുകൾ എടുത്ത് ഒരോന്നായി തുറന്ന് അയാൾ കേസിനു വേണ്ട തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു.

ഇതിനിടെ ഒരോരോ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും വിദ്യാർത്ഥികളോടൊപ്പമുള്ള ഫോട്ടോകൾ ഷിനോജ്  പോസ്റ്റ് ചെയ്യുകയും നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് ഒന്നൊഴിയാതെ പ്രതാപൻ കാണുകയും ചെയ്തു. ഷിനോജ് വെള്ളച്ചാട്ടത്തിലോ നീന്തൽക്കുളത്തിലോ ഉള്ള ഫോട്ടോ കാണുമ്പോൾ പ്രതാപൻ്റെ ഉള്ളിൽ ഒരാന്തലായിരുന്നു. രണ്ടു ദിവസത്തിനു ശേഷം യാത്ര കഴിഞ്ഞ് കോളേജിൽ തിരിച്ചെത്തിയ ചിത്രം ഷിനോജ് പങ്കുവച്ചപ്പോഴാണ് അയാൾക്ക് സമാധാനമായത്.

           ഭയപ്പെട്ടത് പോലെ ഒന്നും സംഭവിക്കായിരുന്നപ്പോൾ പ്രതാപൻ്റെ യുള്ളിലെ യുക്തിവാദി ശക്തി പ്രാപിച്ചു. കുറച്ചു ദിവസമെങ്കിലും തൻ്റെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചിന്തിച്ചതിൽ അയാൾ കുണ്ഠിതപ്പെട്ടു.

      ജീവിതം സാധാരണത്തേത് പോലെ നീങ്ങി കൊണ്ടിരുന്നു. കാലം കടന്നു പോകുന്നു. നരച്ചമുടിയിഴകളുടെ എണ്ണം കൂടുന്നു. കോടതികളിൽ നിന്നും കോടതികളിലേക്കുള്ള വ്യവഹാര ജീവിതം തടസം വിനാ നടക്കുന്നു. കോളേജിൻ്റെ വാട്സാപ്പ് ഗ്രൂപ്പിന് അപ്പോഴും സജീവമായി തുടർന്നു.

ഷിനോജ് ആ വർഷം കോളേജിൽ നിന്നും വിരമിച്ചതിനു ശേഷം വീണ്ടും അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയിരുന്നതും വിനോജ് റിട്ടയർ ആകാൻ ആറുമാസം ബാക്കി നിൽക്കേ രജിസ്ട്രാർ ആയി നിയമിതനായതും ഒക്കെ ഗ്രൂപ്പിലൂടെ അറിഞ്ഞു കൊണ്ടിരുന്നു. 

             അങ്ങനെയിരിക്കെ ഒരു സുദിനമെന്ന് തോന്നി ഉണർന്നെണീറ്റ ദിവസം വാട്ട്സാപ്പ് സന്ദേശം വായിച്ചപ്പോൾ ദുർദിനമായി മാറി. ഷിനോജിൻ്റെ ആകസ്മികമായ വേർപാട്. ഇന്നലെയാണ് സംഭവിച്ചത്. നാലിരട്ടി ചങ്കിടിപ്പ്, കണ്ണിലിരുട്ട്, ആമാശയത്തിലുടെ ഒരു കൊടുങ്കാറ്റ്. അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു."എന്താണ് സംഭവിച്ചതെന്ന് ആരേലും ഒന്ന് പറ, പ്ലീസ്"ഒരഞ്ചു മിനിറ്റിനകം വിനോജിൻ്റെ ഒരു നീണ്ട സന്ദേശം വന്നു. പ്രതാപൻ്റെ മിഴികൾ ആ വരികളിലൂടെ പാഞ്ഞു.

"ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അറിയാലോ ഷിനോജ് റിട്ടയർമെൻ്റിന് ശേഷം പ്രാക്ടീസ് ചെയ്യുകയായിരുന്നല്ലോ. പുതുതായി പ്രാക്ടീസ് തുടങ്ങിയത് കൊണ്ടായിരിക്കാം ബാലകൃഷ്ണൻ വക്കീലിൻ്റെ ഒരു കേസിൽ മുൻസിഫ് ഷിനോജിനെ കമ്മീഷനായി വച്ചത്. ഇന്നലെ ഉച്ചക്ക് കക്ഷികളോടൊപ്പം ഷിനോജ് കേസിൽപെട്ട വസ്തു സന്ദർശിക്കാനായി പോയിരുന്നു അതിരു നോക്കി അളവു തിട്ടപ്പെടുത്തുന്നതിനിടയിലാണ് ശ്രദ്ധിക്കാതെ ഷിനോജ് ആ വസ്തുവിലുണ്ടായിരുന്ന കിണറിലേക്ക് വീണത്. ആശുപത്രിയിലെത്തിക്കും  മുൻപ്...... അർദ്ധോക്തിയിൽ വിനോജ് നിർത്തി.

പ്രതാപൻ്റെ മനസ്സിൽ തൻ്റെ പഴയ വാചകങ്ങൾ മുഴങ്ങി."എടാ.. ഷിനോജേ നീ വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരിക്കുമെടാ..." ശ്ശേ..എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത്.. മനസ്സിൻ്റെ സമാധാനം നഷ്ടപ്പെട്ടു. അടുത്ത നിമിഷം പ്രതാപൻ മറുത്ത് ചിന്തിച്ചു.അങ്ങനെ ഒരാൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി അങ്ങനെ സംഭവിക്കുമോ... ഒരിക്കലുമില്ല. അങ്ങനെ എന്തെല്ലാം പറയുന്നു ഒരോരുത്തർ ഓരോരോ വേളകളിൽ. മാത്രമല്ല, അന്ന് താൻ പ്രവചിച്ചത് പോലെയല്ല ഷിനോജ് മരിച്ചത്. നെഞ്ചൊപ്പം വെള്ളത്തിൽ ഒരാൾ ശ്വാസം മുട്ടി മരിക്കുക അസംഭവ്യം. അപ്പോ വീഴ്ചയിൽ തലയിടിച്ചതാവും കാരണം  എന്ന് പ്രതാപൻ ആശ്വസിക്കാൻ ശ്രമിച്ചു.

                   പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഷിനോജ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും കിണറിൽ വീണതിൻ്റെ ആഘാതവും ഉൾഭയവും നേരത്തെ തന്നെ ഉണ്ടായിരുന്ന രക്ത സമർദവും എല്ലാം കൂടി ചേർന്നപ്പോൾ ഷിനോജിന് ബോധക്കേട് വരുകയും വെള്ളം നെഞ്ചൊപ്പം ഉള്ളുവെങ്കിലും അതിലേക്ക്  മറിഞ്ഞു വീണ് മുങ്ങി ശ്വാസംമുട്ടിയാണ് ഷിനോജ് പോയത് എന്നും അറിയാൻ കഴിഞ്ഞു.

എങ്കിലും പ്രതാപൻ തൻ്റെ കാഴ്ചപ്പാടിൽ വിശ്വസിക്കാനും തൻ്റെ നിഗമനത്തിൽ നിന്ന് മാറാതെ നിൽക്കാനും ശ്രമിച്ചു. താനെങ്ങനെയാ ഒരാളുടെ മരണം പ്രവചിക്കുക, തനിക്കെന്നല്ല ആർക്കാണങ്ങനെ സാധിക്കുക. അഥവാ അങ്ങനെ ചെയ്താലും അതിൽ ശാസ്ത്രീയതയില്ലല്ലോ.

ഇങ്ങനെ പ്രതാപൻ്റെ മനസ്സിലൂടെ പല ചിന്തകൾ, തൻ്റെ ഭയങ്ങൾക്ക് ആക്കം കൂട്ടുന്ന നിയന്ത്രണാതീതമായ കാടുകയറുന്ന ചിന്തകൾ നിറഞ്ഞു നിൽക്കുമ്പോഴും തൻ്റെ ഭയങ്ങളെ അടക്കി നിർത്തുവാനായി യുക്തിപരമായ ചിന്തകളെ ബോധപൂർവം മനസ്സിലേക്ക് അയാൾ കടത്തിവിടുകയായിരുന്നു.

      പിന്നീടുള്ള ദിവസങ്ങളിൾ പ്രതാപൻ്റെ ഭയം ഏറിവന്നു.അന്ന് തനിക്ക് മറുപടിയായി ഷിനോജ് തൻ്റെ മരണം പ്രവചിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ മനസ്സിൽ തെളിഞ്ഞു നിന്നു.ആ വാക്കുകൾ മറക്കുവാൻ താൻ എത്ര തന്നെ ശക്തമായി ശ്രമിക്കുന്നുവോ അതിൻ്റെ പതിന്മടങ്ങ് ശക്തിയിൽ ആ വാക്കുകൾ പ്രതാപൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. അയാൾക്ക് തൻ്റെ ജോലിയിൽ ഉള്ള ശ്രദ്ധ കുറഞ്ഞുവന്നു. കേസുകളിൽ ശ്രദ്ധയില്ലാതായി. ഹാജരാകാത്തതിനാൽ കേസുകൾ തള്ളിപ്പോയി. ഉറക്കം നഷ്ടപ്പെട്ടു അഥവാ ഭയം നിമിത്തം അയാൾ ഉറക്കത്തെ അകറ്റി നിർത്താൻ ശ്രമിച്ചു. അയാളുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ ഭാര്യ ശ്രദ്ധിച്ചു. ഭാര്യയുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ സഹിക്കവയ്യാതെ അയാൾ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അയാൾ സ്വയം ചോദിച്ചു: താനെന്തൊരു മണ്ടനാണ്... വർഷങ്ങൾക്കും മുമ്പ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കളിയായി പറഞ്ഞ ഒരു കാര്യം അതും ഒരാളുടെ മരണം എങ്ങനെ ശരിയാകും. എന്നിട്ട് ആ ഒരു സംഭാഷണ ശകലത്തെ തലയിലേക്കെടുത്ത് വച്ച് അനാവശ്യ ഭയങ്ങൾക്ക് അടിപ്പെട്ട് ഇപ്പോഴത്തെ ഒരോ നല്ല നിമിഷവും നഷ്ടപ്പെടുത്തുക..ഇത് താൻ തന്നെയോ...എന്ന് പ്രതാപൻ സ്വയം അൽഭുതപ്പെടാൻ ശ്രമിച്ചു.തനിക്കെങ്ങനെ ഇങ്ങനെയൊരു വിഡ്ഢി യാകാൻ കഴിഞ്ഞു. ഇത്തരം യുക്തിബോധത്തോടെയുള്ള ചിന്തകൾ തലക്കു ള്ളിലേക്ക് ബോധപൂർവ്വം കടത്തിവിട്ട് ഭാര്യയോട് ഇടക്കിടെ തമാശകൾ പറഞ്ഞും ചിരി യുണ്ടാക്കിച്ചിരിച്ചും അയാൾ പഴയപടിയാകാൻ ആവത് ശ്രമിച്ചു. പക്ഷെ അയാൾ മാറിപ്പോയിരുന്നു. ഇത് വരെ ഒരു പിറന്നാളിനു പോലും ക്ഷേത്രങ്ങളിൽ പോകാതിരുന്ന അയാൾ ഒരു പുലർച്ചേ പുറത്ത് പോയി തിരികെയെത്തിയപ്പോൾ നെറ്റിയിൽ ചന്ദനക്കുറി കണ്ട് ഭാര്യ അതിശയിച്ചു. എന്തേ ഇത്ര മാറ്റം ഇതിപ്പോ ആദ്യായാണല്ലോ. എന്തായാലും ഇതിപ്പോ നന്നായി. കുറച്ച് ദൈവഭയം ഒക്കെ ഉള്ളത് നല്ലതാ. പലരീതിയിൽ ശ്രമിച്ചിട്ടും അയാളുടെ ഭയം ദിനം പ്രതികൂടിയതേയുള്ളൂ.

             അയാൾ 'രാത്രിയിൽ ഉറങ്ങാതെ നേരം വെളുപ്പിച്ചു. അയാൾ എന്തിനെയോ ഭയക്കുന്നുണ്ടെന്ന് ഭാര്യക്ക് മനസ്സിലായി." നിങ്ങളെന്തിനാണ് ഇങ്ങനെ ഒറക്കമിളക്കുന്നത്?"

     പ്രതാപൻ എന്തോ ഒരോർമ്മയിലെന്നോണം പറഞ്ഞു തുടങ്ങി. ഒരാൾക്ക് എങ്ങനെയൊക്കെ മറ്റൊരാളെ ആക്രമിച്ചു കൊല്ലാം. ഒന്നുകിൽ ശ്വാസം മുട്ടിച്ച്, അത് ഒന്നുകിൽ കൈകൾ കൊണ്ട് ബലത്തിൽ കഴുത്തിൽ അമർത്തിപിടിച്ച്, അല്ലെങ്കിൽ തലയിണ പോലെയുള്ള വസ്തു കൊണ്ട് മൂക്കും വായും ബലത്തിൽ അമർത്തി, അല്ലെങ്കിൽ കഴുത്തിൽ കയർ മുറുക്കി, അല്ലെങ്കിൽ തലയ്കടിച്ച്, ഒന്നുകിൽ മൂർച്ചയേറിയ എന്തെങ്കിലും വസ്തു വച്ച് അലെങ്കിൽ വടി കൊണ്ട്, അതുമല്ലെങ്കിൽ വെടിവച്ച്, ഇല്ലെങ്കിൽ കത്തി കൊണ്ട് കുത്തി. കൊല്ലാൻ തന്നെ കരുതിക്കൂട്ടി ചെയ്യുന്നൊരാൾ ആണെങ്കിൽ കൃത്യമായ ഒരായുധം കൊണ്ടായിരിക്കും, അതല്ല ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് സംഭവിക്കുന്നതാണെങ്കിൽ കൈയിൽ കിട്ടുന്നതെന്തും ആയുധമായി മാറാം.ഒരു കള്ളനാണ് കൊലപാതകിയെങ്കിൽ അയാളുടെ പക്കൽ മിക്കവാറും കത്തിയായിരിക്കും ഉണ്ടാകുക. ആ കത്തി അധികം മൂർച്ചയില്ലാത്തതാണെങ്കിൽ ഒരു കുത്തിന് മരിക്കില്ല, അപ്പോ നല്ല മൂർച്ചയുള്ള കത്തിയായിരിക്കണം. ഒറ്റ കുത്ത്, അവസാനശ്വാസം, അത് നന്നായിരിക്കും. എന്തായാലും മരണം ഉറപ്പ്. അപ്പോ അത് അനായാസമായിരിക്കണം.

            ഭാര്യ ചോദിച്ചു: ഓ... നാളത്തെ കേസിനുള്ള തയാറെടുപ്പ്? പറഞ്ഞ പോലെ ആ കൊലക്കേസിൻ്റെ കാര്യം എന്തായി?അതാണോ ഈ ടെൻഷൻ്റെയെല്ലാം പിന്നിൽ?

പ്രതാപൻ അവരെയൊന്നു നോക്കി. ഒന്നു ചിരിച്ചു, പിന്നെ ഉറങ്ങാനെന്ന ഭാവേന കിടന്നു. അയാൾ ഭാര്യ ഉറങ്ങുന്നതിനായി കാത്തു കിടന്നു.. ഏതാനും നിമിഷങ്ങൾക്കു ശേഷം ഭാര്യ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അയാൾ ശബ്ദമുണ്ടാക്കാതെ അലമാരയിൽ മടക്കി വച്ച വസ്ത്രങ്ങൾക്കടിയിൽ നിന്ന് നേരത്തെ കരുതി വച്ചിരുന്ന മൂർച്ചയേറിയ കത്തിയെടുത്തു. അയാൾ കട്ടിലിലേക്ക് കണ്ണോടിച്ചു. ഭാര്യ സുഖനിദ്രയിലാണ്.

അയാൾ ശബ്ദമുണ്ടാക്കാതെ പതിയെ അടി വച്ചടിവച്ച് വന്ന് കത്തി, കട്ടിലിന് വശത്തായി കിടക്കുന്ന ചെറിയ മേശമേൽ, വാതിൽ തുറന്നോ, ബാൽക്കണിയിലെ ജനാല ഗ്ലാസ്സ് തുറന്നോ ആരു വന്നാലും കാണാൻ പാകത്തിന് വച്ച് കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.

കള്ളൻ വരും, അകത്ത് കടക്കും, അയാൾ അലമാര തുറക്കാൻ ശ്രമിക്കും, അപ്പോൾ താൻ കണ്ണു തുറക്കും, താൻ കണ്ടെന്ന് കള്ളൻ അറിയും കള്ളൻ്റെ കയ്യിലെ ഉപയോഗിച്ചു പഴക്കം ചെന്ന കത്തി കൊണ്ട് കുത്തിയാൽ കാര്യം നടക്കില്ല. കള്ളൻ തൻ്റെ അടുത്ത് ഇരിക്കുന്ന മൂർച്ചയേറിയ കത്തി കാണും, അയാൾ അതെടുത്ത് തന്നെ കുത്തും. ശുഭം.

     അങ്ങനെ ഷിനോജിൻ്റെ വാക്കുകൾ സത്യമാകും." നിൻ്റെ വീട്ടിൽ കള്ളൻ കയറും...നീ അയാളെ കാണും..പിന്നെയറിയാലോ കള്ളൻ തീർത്തോളും''

    പ്രതാപൻ ഉറക്കത്തിലേക്ക് വഴുതിവീണു പോയി. രാവിലെ ഉണർന്നയുടൻ കോളേജ് ഗ്രൂപ്പിൽ വാട്‌സാപ്പ് സന്ദേശത്തിനായി പരതി.




Sunday, 25 February 2024

വേര്

                           

                            നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ, ഉരുണ്ടു കൂടിയൊരു ചാലായി ഇരു കവിളുകളിലൂടെ താഴേക്കൊഴുകി, പറ്റെ വെട്ടിയ മുടിയിഴകൾക്കിടയിലൂടെ ഒഴുകിവന്ന വിയർപ്പു ചാലുകളുമായി ചേർന്ന് കുമ്പിട്ടു നിന്നിരുന്ന അയാളുടെ താടിയിലൂടെ മണ്ണിലേക്ക് ഇറ്റു വീണു.പല കൈവഴികൾ ഒന്നായ് ചേർന്നൊഴുകുന്ന പുഴ പോലെയായിരുന്നു അയാളുടെ ശരീരമപ്പോൾ. സൂര്യൻ താപാഗ്നി കൊണ്ട് അയാളെ ദഹിപ്പിക്കാനെന്നവണ്ണം ജ്വലിച്ചു കൊണ്ടേയിരുന്നു. അയാളുടെ എണ്ണക്കറുപ്പുള്ള ശരീരത്തിലൂടെ എണ്ണമില്ലാത്ത വിയർപ്പിൻ്റെ കൈവഴികൾ രൂപപ്പെട്ടു. അയാളുടുത്തിരുന്ന കൈലി പുഴയിൽ മുങ്ങിക്കയറിയത് പോലെ നനഞ്ഞിരുന്നു. മൺവെട്ടി പലവട്ടം ഉയരുകയും ശക്തിയോടെ മണ്ണിൽ പതിയുകയും ചെയ്തു. മണ്ണിളക്കം തീരെ കുറഞ്ഞിരുന്നതിനാൽ അയാളുടെ ദൗത്യം ഏറെ ദുഷ്കരമായി ഭവിച്ചു. അയാളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കുവാൻ അപ്പോൾ സൂര്യനെന്നല്ല യാതൊരു പ്രാപഞ്ചിക ശക്തിക്കും സാധ്യമല്ലായിരുന്നു.

      മൺവെട്ടിയുടെ ഒരോ ഉയർച്ചതാഴ്ചകളിലും അല്പാല്പമായി ഇളകിത്തെറിച്ച മണ്ണ് അയാൾ തൻ്റെ കരങ്ങൾ കൊണ്ട് വശങ്ങളിലേക്ക് മാറ്റി. മണ്ണ് പറ്റിയ കൈത്തലം കൊണ്ടയാൾ നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റി മൺവെട്ടി കൈയിലെടുത്ത് കർമ്മോത്സുകനായി. കഠിനപ്രയത്നത്തിൻ്റെ ഫലമെന്നോണം ,ഒടുവിൽ വന്മരത്തിൻ്റെ തായ് വേര് മണ്ണിലേക്കാണ്ട് കിടക്കുന്നതയാൾ കണ്ടു. ഭ്രാന്തമായ ആവേശത്താൽ അയാൾ വീണ്ടും വീണ്ടും മണ്ണിൽ ആഞ്ഞു വെട്ടി. മണ്ണാഴങ്ങളിലേക്ക് പടർന്നിറങ്ങുന്ന വേരുകൾ, അയാളുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ഓർമ്മകളുടെ വേരുകൾ പടർന്നിറങ്ങിയത് പോലെ.

                           ആളൊഴിഞ്ഞ ആ പറമ്പിനടുത്തു കൂടിയുള്ള മൺവഴിയിലൂടെ നടന്നു വന്ന ചിലർ ഒളികണ്ണിട്ടും മറ്റു ചിലർ  ഒളിക്കാതെയും അയാളുടെ പ്രവർത്തിയെ നോക്കി നിന്നു. അവരുടെ ലക്ഷ്യത്തെ മറന്നു കൊണ്ടോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം തങ്ങൾക്ക് നൽകുന്ന തൃപ്തി നേടിയെടുക്കാൻ വേണ്ടിയോ പരിസരവാസികൾ പൊറുതിമുട്ടി.

                അടക്കിയിട്ടും അടങ്ങാത്ത പൊറുതിമുട്ടൽ സഹിക്കവയ്യാതെ പരിസരവാസികളായ ദേവകിയും ഭർത്താവ് സഹദേവനും കൂടി അയാൾക്കരികിലെത്തി. ദേവകി മുണ്ടിൻ്റെ കോന്തലയിൽ വച്ചിരുന്ന പാക്കും വെറ്റിലയും വായിൽ തിരുകി ചവച്ചു കൊണ്ട് ,  ചുണ്ടിൻ്റെ കോണിലൂടെ ചുവന്ന വായ് നീരൊലിപ്പിച്ച് കൊണ്ട് കണ്ണ് കൂർപ്പിച്ച് ഒരു നീട്ടിത്തുപ്പലോട് കൂടി " ത് ഫുമതീടെ മോനല്ലേയിത്, ഇവനല്ലെ കൽക്കത്തേലെങ്ങാണ്ട് പണി കിട്ടിപ്പോയത്" എന്ന് സഹദേവനോട് ചോദിച്ചു.

അപ്പോഴേക്കും അവരിരുവരെയും പിൻപറ്റി അവിടെയെത്തിയ ചിലർ ഉത്തരം കിട്ടിയ സമാധാനത്തില്. " ഓ, കോമ്പാറക്കുന്നിലെ സുമതീടെ മോൻ"എന്ന് ആത്മഗതം ശബ്ദത്തിലാക്കി.

പക്ഷെ അപ്പോഴുണ്ട് ഒരു ഉപചോദ്യം ശാന്തമായ വെള്ളത്തിനടിയിൽ നിന്നും കുമിള പൊങ്ങി വന്ന് പൊട്ടുന്നത് പോലെ ദേവകിയുടെ കണ്ഠനാളത്തിൽ നിന്നും പൊട്ടി"ഓനെന്തിനാപ്പാ ഈടെയിപ്പോ കെളക്കണത് ?  "

ആ വാക്കുകൾ അയാളിൽ ഒരു നേരിയ ചലനം പോലും ഉണ്ടാക്കിയില്ല. അവ ഒരു ചെവിയിലൂടെ കയറി മറു ചെവിയിലൂടെ വായുവിൽ വിലയം പ്രാപിച്ചു.                 '

       പറഞ്ഞു വന്ന കഥയവിടെ നിക്കട്ടെ. ഇതേ സമയം കൽക്കത്തയിൽ സുമതിയുടെ മോൻ ശിവശങ്കറിൻ്റെ ആത്മസുഹൃത്തായ സജീവൻ സ്റ്റേഷനിൽ നിന്നും വണ്ടികയറുന്നു. അയാളുടെ നാടായ പത്തനംതിട്ടയിൽ പോയിട്ട് കുറച്ചധികം നാളുകളായെങ്കിലും സജീവൻ്റെ യാത്രോദ്ദേശ്യം മറ്റൊന്നായിരുന്നു. ശിവശങ്കർ നാട്ടിലേക്ക് പോയിട്ട് രണ്ടാഴ്‌ചയായിരിക്കുന്നു. അവൻ്റെ യടുത്ത് എത്തണം,എത്രയും പെട്ടെന്ന് .  തീവണ്ടിയാത്രകൾക്കിടയിൽ ജനലിലൂടെ പാഞ്ഞു പോയ കോഴിക്കോടൻ ദൃശ്യങ്ങളല്ലാതെ അയാളുടെ മനസ്സിൽ കോഴിക്കോടിൻ്റെ മറ്റൊരു ചിത്രവും പതിഞ്ഞിട്ടില്ല.എന്നാലും മുൻകൂട്ടിപ്പറയാതെ, ശിവ പ്രതീക്ഷിക്കാത്തൊരു നേരത്ത് അവന് മുന്നിൽ പ്രത്യക്ഷപ്പെടുക"അതാണപ്പോൾ സജീവൻ ആഗ്രഹിച്ചത്.

തീവണ്ടി കുറച്ചു നേരം പതുക്കെ നീങ്ങി, ഇപ്പോൾ അതിവേഗം കൈവരിച്ച് കഴിഞ്ഞു. കൽക്കത്താ കാഴ്ചകൾ അകന്നു പോയ് ക്കൊണ്ടിരുന്നു. അതിവേഗം മിന്നി മറയുന്ന കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് പായുമ്പോഴും , സജീവൻ്റെ  ചിന്തകൾ ശിവയെ ചുറ്റിപ്പറ്റിയായിരുന്നു. ശിവക്ക് എന്നും നൂറുനൂറു കഥകൾ ഉണ്ടായിരുന്നു പറയാൻ.ഓർമ്മച്ചെപ്പുകളിൽ സൂക്ഷിച്ചു വെയ്ക്കാൻ ഉള്ള രസകരമായ ഒരു അനുഭവവും കുട്ടി കാലത്ത് ഇല്ലാതിരുന്ന സജീവന്  ശിവയുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ കൗതുകകരങ്ങളായി അനുഭവപ്പെട്ടു.

 ഉയർന്നു നിൽക്കുന്ന ഒരു പാറപ്പുറത്തുള്ള ശിവയുടെ വീടും, ആ പാറമേൽ ശിവ പല തരം കല്ലുകൾ കൊണ്ട് കോറി വരച്ചിരുന്ന ചിത്രങ്ങളും., ദൂരെ വെള്ളമെടുക്കാൻ പോയിരുന്ന കനാലും , കൂട്ടുകാരൊപ്പം വൈകുന്നേര ങ്ങളിൽ കുളിക്കാനിറങ്ങുന്ന വലിയ  കുളവും എല്ലാം സജീവൻ്റെ മനസ്സിൻ്റെ ക്യാൻവാസിൽ മിഴിവുള്ള ചിത്രങ്ങളായി.ശിവപാറമേൽ വരച്ചിരുന്ന ചിത്രങ്ങൾക്ക് ആരാധകരുണ്ടായിരുന്നത്രേ! ആ പ്രദേശത്തെ ആളുകളൊക്കെ അവൻ്റെ മോഡലുകളായിരുന്നത്രേ! എന്തിനേറെ പറയുന്നു, അവൻ കോമ്പാറക്കുന്നിൻ്റെ രവിവർമ്മയായിരുന്നു.

ശിവ അച്ഛൻ്റെ തോളിലേറി ദൂരെ കുന്നിൻ്റെ താഴ്വരയിലെ കാവിലെ ഉത്സവം കണ്ടിരുന്നതും, അവൻ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്നതും അവന് ഏറ്റവും ഇഷ്ടപ്പെട്ട തേനൂറുന്ന മാമ്പഴം അച്ഛൻ കൊണ്ട് കൊടുക്കുന്നതും ഒക്കെ അവൻ പറയുമ്പോൾ സജീവന് അവനോട് ചെറിയ അസൂയ തോന്നിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ഉത്സവത്തിന് തന്നെ അച്ഛൻ കൊണ്ടുപോയിട്ടില്ല, എന്ന് മാത്രമല്ല, നിസാരകാര്യങ്ങൾക്ക് പോലും കഠിനമായ ശിക്ഷകൾ ആണ് തനിക്ക് അച്ഛൻ തന്നിരുന്നത്..

     സ്റ്റേഷനിൽ വന്നിറങ്ങിയ സജീവൻ ആദ്യം കണ്ട ചായക്കടയിൽ നിന്നൊരു കട്ടൻ ചായ കുടിച്ചു. ശിവ പറഞ്ഞ കഥകളിൽ നിന്നും പഠിച്ച വഴികളിലൂടെ സജീവൻ വിളിച്ച ടാക്സികാർ നീങ്ങിക്കൊണ്ടിരുന്നു.
"" സാറേ... സാർ ഇവിടെഇറങ്ങിക്കോ..ഇനിയങ്ങോട്ട്കാറു പോവൂല''പേഴ്സിൽ നിന്നും ഡ്രൈവർ ആവശ്യപ്പെട്ട തുകയെടുത്ത് കൊടുത്തുകൊണ്ട് തോളിൽ ബാഗും  തൂക്കി അയാൾ മുന്നോട്ട് നീങ്ങി.
" അമ്മാവാ...ഇവിടെ ഓട്ടോ കിട്ടുന്ന സ്ഥലമെവിടെയാ?"
കുറച്ചൂടെ മുന്നോട്ട് നീങ്ങി വലത്തോട്ട് തിരിഞ്ഞാ മതി'യെന്ന് എതിരെ വന്ന പ്രായമായയാൾ പറഞ്ഞു.
ഓട്ടോയിൽ, മുന്നോട്ട് നീങ്ങും തോറും ശിവ പറഞ്ഞിരുന്ന കനാലും, പിന്നെ കുളവും ദൂരെയായി കുന്നും ദൃശ്യമായി. ശിവയുടെ വാക്കുകൾ സജീവൻ്റെ മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ , പ്രകൃതിയൊരുക്കിയ ക്യാൻവാസായി അയാൾക്കുമുന്നിൽ.
"ആ ദൂരെ കാണുന്ന കുന്നിൻമേലെ വീട്ടിൽ താമസിക്കുന്ന ശിവശങ്കറിൻ്റെ കൂട്ടുകാരനാ ഞാൻ, ഒരു സുമതീടെ മകൻ. അച്ഛൻ്റെ പേര്, ദിവാകരൻ. അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോ രണ്ടാഴ്ച മുമ്പാ അവൻ്റെ അച്ഛൻ മരിച്ചത്."

"ഓൻ ഇപ്പോ ഇവിടെ ഇല്ലല്ലോ" എന്ന് ഓട്ടോക്കാരൻ. പിന്നെ ഒന്ന് സംശയിച്ച്..." അല്ലാ... സുമതി യേച്ചി രണ്ടു വർഷം മുൻപ് മരിച്ചു. പക്ഷേ ഓൻ്റെ അച്ഛൻ പണ്ടേ മരിച്ചതാ. ഓനിപ്പോ വടക്കെങ്ങാണ്ടാ ജോലി. സുമതിയേച്ചി മരിച്ചേ പിന്നെ വീടു പൂട്ടിയിട്ടേക്കാന്നാ കേട്ടത്.
അപ്പോഴേക്കും ഒരമ്പത് മീറ്റർ കൂടി വണ്ടി നീങ്ങിയിരുന്നു.
"ഇനി ഇങ്ങള് നടന്നു കേറിക്കോളീ '
ഓട്ടോക്കാരൻ മനസ്സിലേക്ക് കുത്തിത്തിരുകിയ ചോദ്യച്ചിഹ്നവുമായി സജീവൻ കല്ലൊതുക്കുകൾ ചവിട്ടിക്കയറി. ആ വീട്ടിലേക്ക് കയറിച്ചെന്നു.

ആഞ്ഞു വീശിയിരുന്ന കാറ്റിൽ കണ്ണിലേക്ക് വീണ മുടിയെ പുറകോട്ടൊതുക്കി അയാൾ ചുറ്റും നോക്കി. അങ്ങിങ്ങായി കുറച്ചു ചെറിയ വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ, ദൂരെ താഴ്വാരത്തിൽ ചെറിയ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നും ചെറിയ ശബ്ദത്തിൽ അലയടിച്ചെത്തുന്ന ഭക്തിഗാനം. അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ  ക്ഷേത്രത്തിൽ കെട്ടിയ തോരണങ്ങൾ തിളങ്ങുന്നുണ്ട്. സമീപത്തെ ചില വീടുകളിലെ കണ്ണുകൾ ചോദ്യ ചിഹ്നങ്ങളായി. ആ വീടിൻ്റെ മുൻവാതിൽ തുറന്നു കിടന്നിരുന്നു.
സജീവൻ ഉമ്മറത്തേക്ക് കയറി, തുറന്ന കിടന്ന വാതിലിലൂടെ അകത്ത് മേശമേൽ വച്ചിരിക്കുന്ന ദൈവത്തിൻ്റെ ചിത്രങ്ങളും, നിലവിളക്കും, മേശക്കടുത്തായി ചുമരിനോട് ചേർത്ത് വച്ചിരിക്കുന്ന ചെറിയ പീഠത്തിന്മേൽ ചുവന്ന തുണികൊണ്ട് വായ് മൂടിക്കെട്ടിയ ചെറിയ മൺകുടവും കണ്ടു.

സജീവൻ്റെ ചിന്തകൾ സങ്കൽപലോകത്തേക്ക് പായുന്നതിന് ഇടവരുത്താതെ വീടിൻ്റെ ഇടതുവശത്തെ മുറ്റത്ത് നിന്ന് ഒരു കൈലിയും കൈയില്ലാത്ത ബനിയനും ധരിച്ച, ശിവശങ്കർ കയറി വന്നു.

"എനിക്കറിയാമായിരുന്നു, നീ വരുമെന്ന്, നമുക്ക് നാളെ പോണം തിരുനെല്ലിയിൽ. അച്ഛൻ്റെ ചിതാഭസ്മം നാളെ ഒഴുക്കണം"
ബ്രഹ്മഗിരിക്കാടുകളിൽ നിന്നു ഒഴുകി വരുന്ന കണ്ണുനീർ തെളിമയുള്ള കുളിർജലം. മരങ്ങളേയും, ഇലകളെയും പാറകളെയും തഴുകിയിറങ്ങി വരുന്ന പുണ്യതീർത്ഥം. പാപനാശിനിയുടെ കുളിരിൽ, നിക്ഷേപിച്ച് കാവേരിയിലേക്ക് ആ ഭസ്മം ഒഴുകുമ്പോൾ ,ആ തീർത്ഥത്തിൽ മുങ്ങി നിവരുമ്പോൾ ശിവശങ്കറിൻ്റെ മനസ്സിലെ കനത്ത് നിന്ന ചിന്താഭാരം ഒഴുകി പോയ് മനസ് ശാന്തമായി.
പ്രശാന്തമായ മനസ്സോടെ ശിവയും , ചിന്താഭാരത്തോടെ സജീവനും തിരിച്ച് യാത്ര ചെയ്തു. ശിവയുടെ വീട്ടിലെ മുൻവശത്തെ മുറിയിലെ കട്ടിലിൽ ഇരിക്കാൻ സജീവനോട് ആംഗ്യം കാണിച്ചു കൊണ്ട് ശിവ അകത്തെ മുറിയിൽ പോയി ഫ്രയിം ചെയ്ത ഒരു ചിത്രം എടുത്ത് കൊണ്ട് വന്ന് ദൈവങ്ങളുടെ ചിത്രങ്ങൾക്കടുത്ത് വച്ചു. അതിൽ ഒരു മാലയിട്ടു. 
"ഇതെന്താണ് ശിവ..എനിക്കൊന്നും മനസ്സിലാകുന്നില്ല"
"എനിക്കറിയാം, നിനക്ക് ഇപ്പോ എന്നോട് ചോദിക്കാൻ ഒരു പതിനായിരം ചോദ്യം കാണുമെന്ന്"

അർദ്ധവിരാമത്തിനു ശേഷം ശിവ തുടർന്നു. എനിക്കന്ന് ആറു വയസ്സ്, ഒന്നാം തരത്തിൽ പഠിക്കുമ്പോഴാണ് എന്നാണ് ഓർമ്മ. ഉച്ചക്ക് സ്കൂളിലെ കഞ്ഞി കുടിക്കാനായി കൈ കഴുകി വന്നിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ നാരായണമാമൻ വന്ന് കൈപിടിച്ച് വലിച്ചോണ്ട് പോണത്. എനിക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലായില്ലെന്നല്ല, എന്നോട് ആരും ഒന്നും പറഞ്ഞില്ല.  പ്രാതൽ കഴിക്കാൻ ഒന്നുമില്ലാതിരുന്നത് കൊണ്ട് നല്ല വിശപ്പായിരുന്നു. കഞ്ഞി കുടിക്കാൻ കഴിയാഞ്ഞതിലെ വിഷമവും വിശപ്പും കൂടി എന്നെ വരിഞ്ഞു മുറുക്കി. വീടെത്തിയപ്പോ അമ്മ കരഞ്ഞോണ്ടിരിക്കുന്നു..ആരും എന്നോടൊന്നും പറഞ്ഞില്ല. ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ഞാനും"
വിശന്നിട്ടാണെങ്കിൽ ഒരു നിവൃത്തിയും ഇല്ല. അടുക്കളയിൽ പോയി കലത്തിൻ്റെ മൂടി തുറന്നു നോക്കി. കാലി. അടുപ്പിനടുത്ത് കമിഴ്ത്തി വച്ചിരുന്ന തേങ്ങാമുറിയെടുത്ത് കടിച്ചു കുറച്ച് കാരിത്തിന്നു. മൺകൂജയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ച് തിരിയെ ഉമ്മറത്തെത്തിയപ്പോഴാണ് ഞാൻകണ്ടത്,"......വേണ്ട ഇനിയതൊന്നും പറഞ്ഞിട്ടു കാര്യമില്ല

" നീ പറ... മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്ക്"

ശിവ തുടർന്നു"പിന്നീടൊരു ദിവസം സ്കൂളിൽ പോകും വഴി എൻ്റെ കൂട്ടുകാരൻ കുട്ടനാണ് പറഞ്ഞത്" എടാ ശിവാ... ഈ മാവിലാടാ.... നിൻ്റെ അച്ഛൻ തൂങ്ങിയത്"
എത്ര നേരം ആ മരത്തിനടുത്ത് നിന്നു എന്ന് എനിക്കോർമ്മയില്ല. ആ മാവിനെ ഞാൻ കെട്ടിപ്പിടിച്ചു. ആ മാവിൽ എൻ്റെ അച്ഛൻ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു.
പിന്നീടങ്ങോട്ട്........ ആ മാവ് ചില്ലകളാൽ എന്നെ ചേർത്ത് പിടിച്ചു, ആ മാവിൻ്റെ ഉയർന്ന കൊമ്പുകളിൽ കയറിയിരുന്ന് ഞാൻ താഴെക്കാവിലെ ഉത്സവം കണ്ടു.


മാവിലെ കിളികളോടും അണ്ണാറക്കണ്ണന്മാരോടും ചങ്ങാത്തം കൂടി. എനിക്ക് വിശക്കുന്നോൾ എനിക്ക് തേനൂറുന്ന മാമ്പഴം പൊഴിച്ചു തന്നു. മാവിൻ്റെ ശിഖരത്തിൽ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങി. എന്നെ ചിലർ ഭ്രാന്തനെന്ന് വിളിച്ചു.അച്ഛൻ്റെ രൂപം എനിക്ക് ഓർമ്മയില്ല, ഒരു ഫോട്ടോ പോലും ഇല്ല.
ഒന്നു നിർത്തി. ശിവ തുടർന്നു. 
രണ്ടാഴ്ചക്കു മുന്നേ എനിക്ക് ഇവിടെ നിന്ന് റേഷൻ കട നടത്തുന്ന കുട്ടൻ്റെ, എൻ്റെ ആ കുട്ടിക്കാല സുഹൃത്തിൻ്റെ കോൾ വന്നു" എടാ.... ആ മാവ് അവര് മുറിച്ചെടാ... ആ പറമ്പിൻ്റെ ഉടമസ്ഥൻ ജോലീന്നൊക്കെ പിരിഞ്ഞു വന്നു. ഇവിടെ വീട് വയ്ക്കാൻ പോണത്രേ. ആ മാവിരിക്കണ സ്ഥാനത്താടാ അവർക്ക് കിണറിന് സ്ഥാനം കണ്ടത്. നീ പെട്ടെന്നിങ്ങ് വാ"

ശിവ സജീവനെ നോക്കി കണ്ണിറുമ്മി കൊണ്ട് " നീയെന്തിനാ കരയുന്നേ?" ഭാഗ്യത്തിന്, അവര് കിണറ് കുഴിക്കും  മുമ്പ് എനിക്കിവിടെ എത്താനും ആ മാവിൻ്റെ വേര് എടുക്കാനും സാധിച്ചു. ഞാനിപ്പോ സന്തോഷവാനാണ്, അച്ഛന് മോക്ഷം കിട്ടിക്കഴിഞ്ഞു."
സജീവൻ മാവിൻ്റെ ഫ്രെയിം ചെയ്ത് മാലയിട്ട ചിത്രത്തിലേക്ക് ഒന്നു കൂടി നോക്കി.





'

Saturday, 27 January 2024

പിറന്നാൾ ചിന്തകൾ.

 പിറന്നാൾ ചിന്തകൾ.   

വർഷങ്ങൾ തൻ

പക്ഷങ്ങളരിയാനുതകു-

ന്നൊരീർച്ചവാളെ

പക്കലില്ലാതെ പോയ്.

 

ശൈശവം കടന്നു പോയ്,

പിന്നെ ബാല്യവും കൗമാരവും

പിടി തരാതെ ദ്രുതമായ്

പടിയിറങ്ങി യൗവനം.

 

അൻപോടെയെന്നുള്ളി

അമരമായ് നിൽക്കു-

മോർമ്മകളേകിക്കൊ-

ണ്ടമ്പത്തൊന്നാണ്ടും പറന്നു പോയ്.

 

കേവലമോർമ്മകൾ മാത്ര-

മല്ലതെൻ ജീവിത-

പ്പാത തൻ നിമ്നതലങ്ങളിൽ

താങ്ങാകുമൂന്നുവടിയതത്രേ!

Friday, 9 December 2022

ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

                       പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,ജനലിലൂടെ ഒഴുകിവരുന്ന കാറ്റേറ്റ്  ശ്രാവന്തി ഒന്ന് മയങ്ങി പോയി.ചാരുകസേരയിൽ കിടക്കുന്ന ശ്രാവന്തിയുടെ ശരീരത്തിലേക്കു പത്രത്താളുകൾ അമ്മയോടൊട്ടി ക്കിടക്കുന്ന കുഞ്ഞിനെ പോലെ ചേർന്ന് കിടന്നു.മയക്കത്തിൻ്റെ ആലസ്യത്തി ലേക്ക് വഴുതി വീണ ശ്രാവന്തിയുടെ കാതുകളിൽ മൊബൈലിൻ്റെ റിങ്ങ് ടോൺ മുഴങ്ങിയതും അവർ ഒരു ഞെട്ടലോടെ ഉണർന്ന് ടീപോയിൽ ഇരുന്ന മൊബൈൽ കയ്യിലെടുത്തു. സാധാരണ മകളാണ് ഈ സമയത്ത് ഫോൺ വിളിക്കാറ്. രാവിലെ മക്കളെ സ്കൂളിലും ഭർത്താവിനെ ഓഫീസിലേക്കും യാത്രയാക്കി, അവൾ ഓഫീസിൽ എത്തുമ്പോ സമയം ഒമ്പതരയാകും. മകളുടെ വിളി പ്രതീക്ഷിച്ച് നോക്കുമ്പോ പരിചിതമല്ലാത്ത ഒരു നമ്പർ. ശ്രാവന്തി കോളെടുക്കാൻ മടിച്ചു. ഫോൺ ശബ്ദം നിലച്ചു. ശ്രാവന്തി വീണ്ടും പത്രത്താളുകൾ നിവർത്തി. വീണ്ടും ഫോൺ റിങ് ചെയ്യുന്നു. ശ്രാവന്തി ഇത്തവണ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. മറുതലയ്ക്കൽ നിന്നും" ജയന്തിയാണ്, ജയന്തിദാസ്". ശ്രാവന്തിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.  ജയന്തിദാസിൻ്റെ സുന്ദരമായ   മുഖവും രൂപവും മനസ്സിലേക്കോടി വന്നു.കൂടെ പത്തിരുപത് കൊല്ലം മുമ്പത്തെ ഓർമ്മകളും.

                  "എൻ്റെ മോൻ്റെ കല്യാണമാണ് അടുത്ത മാസം 8 ാം തീയതി. നീ വന്നേ പറ്റൂ, ഒരൊഴിവും പറയരുത്." ജയന്തിയുടെ ശബ്ദത്തിന് ഇപ്പോഴും യൗവനമാണ്.

പോകാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും ശ്രമിക്കാമെന്ന് ശ്രാവന്തി മറുപടി കൊടുത്തു. കല്യാണ ഒരുക്കങ്ങളുടെ തിരക്കിലായതിനാൽ ജയന്തി സംസാരം കാര്യമാത്രമായി ഒതുക്കി. "എന്തായാലും ഞാൻ നിന്നെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തേക്കാം... നമ്മുടൊപ്പം കോളേജിൽ ഉണ്ടായിരുന്ന എല്ലാരും തന്നെ വരുന്നുണ്ട്. കോഴിക്കോട് ന്ന്  ഇങ്ങ് വരാൻ നിനക്ക് കൂട്ട് സുഷമ ഉണ്ടാകും."

                  ശ്രാവന്തി വീണ്ടും പത്രത്താളു നിവർത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.കണ്ണുകൾ പത്രത്താളുകളിലെ അക്ഷരക്കൂട്ടങ്ങളിലൂടെ, കൂട്ടം തെറ്റിയ ചെമ്മരിയാട്ടിൻ കുട്ടിയെ പോലെ അലഞ്ഞു . മനസ്സ് പിടികൊടുക്കാതെ ഓടിയകന്നു. " ജയന്തിയും ശ്രാവന്തിയും ഒരുമിച്ച് കോളേജിൻ്റെ ഇടനാഴികളിലൂടെ നടന്നു .ഇരുവരും അന്ന് ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ ലെക്ചറർമാരായിരുന്നു. തണൽ വീഴ്ത്തി നിൽക്കുന്ന വൻമരങ്ങൾ തലയുയ ർത്തി നിൽക്കുന്ന വിശാലമായ കാമ്പസ്.പഠിച്ചിരുന്ന  അതേ കോളേജിലേക്ക് ഒരധ്യാപികയായി വരാൻ കഴിഞ്ഞതും ആദ്യമായി ക്ലാസ്സ് മുറിയിലേക്ക് കാലെടുത്തു വച്ചതും .... അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും കുളിര് കോരുന്നു. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നപ്പോൾ അക്ഷരങ്ങളിലൂടെ വെറുതെ അലഞ്ഞിരുന്ന കണ്ണുകൾ , ഫോണിലേക്ക് ശ്രദ്ധിച്ചു ജയന്തി ആഡഡ് ശ്രാവന്തി ടു ദ് ഗ്രൂപ്പ്" ജയന്തീസ് സൺസ് വെഡ്ഡിങ്ങ്".

             ഗ്രൂപ്പിലെ പാർട്ടിസിപ്പൻ്റ്സ് ആരൊക്കെയെന്ന് നോക്കുമ്പോൾ ശ്രാവന്തിയിൽ ഒരു കുട്ടിയുടെ കൗതുകം ഉയിരെടുത്തു. എല്ലാവരുടേയും പ്രൊഫൈൽ പിക്ച്ചേർഴ്സ് ഒക്കെ എടുത്ത് നോക്കിയ ശേഷം  അവർ മടിയിൽ നിന്നും പത്രം എടുത്ത് മാറ്റി കണ്ണുകൾ അടച്ച് മനോരാജ്യത്തിൽ മുഴുകി.

     ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജയന്തിദാസ്.പി.ജി. പഠനകാലത്ത് ഹോസ്റ്റലിൽ റൂംമേറ്റ് ആയിരുന്ന സുഷമയാണ് മറ്റൊരു സുഹൃത്ത്. സുഷമ കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റി ലായിരുന്നു. അന്നൊക്കെ കാൻറീനിൽ ഇവർ മൂവരും ഒപ്പമിരുന്നാണ് ഊണു കഴിച്ചിരുന്നത്. സുഷമ കൊണ്ടു വരുന്ന രസികൻ അച്ചാറിൻ്റെയും ചമ്മന്തിയുടേയും രുചി ഇപ്പോഴും നാവിലൂറുന്നു. ജയന്തിയുടെ നല്ലസ്സൽ കൊടംപുളിയിട്ടു വച്ച മീൻ കറി. വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറുമായിരുന്നു.

   ഒരു ദിവസം ഉണ്ണാനിരിക്കുമ്പോൾ എതിരെയുള്ള മേശയ്ക്കരികിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ. അറിയാതെ ആ പയ്യനിൽ നോട്ടം ഉടക്കിപ്പോയി. യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയും ശ്രാവന്തിയുടെ കണ്ണുകളിലുടക്കി. ഒരുൾവലിവോടെ ശ്രാവന്തിനോട്ടം പിൻവലിച്ചു.

        അടുത്ത ദിവസം ശ്രാവന്തിയുടെ കണ്ണുകൾ അവനു വേണ്ടി പരതുന്നുണ്ടായിരുന്നു. ജയന്തിയും സുഷമയും അവളെ കളിയാക്കാ തിരുന്നില്ല." രണ്ടു പിള്ളേരുടെ അമ്മയാണ്... എന്നിട്ടും ഒരു ചെറിയ പയ്യനെക്കണ്ടപ്പോ.... ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അയാൾ പുതിയതായി ജോയിൻ ചെയ്ത ഹിന്ദി ലെക്ചററാണ്. അധികം പ്രായമൊന്നുമില്ല.

" ഛേ.... നീ തമാശ മതിയാക്ക് ... വളരെ പരിചിതമായൊരു മുഖം... എങ്ങോ കണ്ട് മറന്നത് പോലെ.

         മറ്റൊരു ദിവസം ശ്രാവന്തി കാൻറീനിൽ ഒരു ചായ ഓഡർ ചെയ്ത് കാത്തിരിക്കയായിരുന്നു. എതിരെയുള്ള മേശയ്ക്കരികിൽ അയാൾ വന്നിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു.

ശ്രാവന്തി ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ അവൻ്റെ മേശക്കടുത്തേക്ക് ചെന്നു. അവനെതിരെയിരുന്നു. "മാഡം, ഏത് ഡിപ്പാർട്ട്മെൻ്റിലാണ്?" ഖനമുള്ളതെങ്കിലും വിനയം നിറഞ്ഞ ശബ്ദം.

" ഞാൻ ബോട്ടണി ഡിപ്പാർട്ട്മെൻ്റിലാണ്. കഴിഞ്ഞ പതിനാറ് വർഷമായി ഇവിടെ പഠിപ്പിക്കുന്നു."

അയാൾ പറഞ്ഞു തുടങ്ങി" ഞാൻ പ്രഫുൽ. ഹിന്ദി ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞയാഴ്ച ജോയിൻ ചെയ്തു. മലയാളിയാണെങ്കിലും  യു.പിയിലായിരുന്നു ഇതുവരെ.   " ശ്രാവന്തി അവൻ്റെ മുഖത്ത് നോക്കി ഇമവെട്ടാതെയിരുന്നു.

  പെട്ടെന്ന് ഉടലെടുത്ത അവരുടെ ഗാഢമായ സുഹൃത്ത് ബന്ധത്തെ മറ്റുള്ളവർ വിചിത്രമായാണ് കണ്ടത്. അവരുടെ മക്കളേക്കാൾ ഏഴോ എട്ടോ മാത്രം വയസ്സു കൂടുതലുള്ള ഒരു പയ്യനുമായി ഇതെന്ത് ഫ്രണ്ട് ഷിപ്പ്.

            ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ സംസാരപ്രിയനായ  പ്രഫുൽ അവനെ കുറിച്ച് വളരെയേറെ കാര്യങ്ങൾ  പറഞ്ഞു.  പ്രഫുല്ലിൻ്റെ കുട്ടിക്കാലത്തെ ഒരനുഭവം അവൻ പങ്കു വച്ചപ്പോൾ ശ്രാവന്തി ശരിക്കും അദ്ഭുതപ്പെട്ടു.ഒരിക്കൽ അവധിക്കാലത്തു നാട്ടിൽ വന്നപ്പോൾ,  കൂട്ടുകാർ ചേർന്ന് കുട്ടിയും കോലും കളിക്കുകയും , ദൂരെ തെറിച്ചു വീണ കുട്ടി അന്വേഷിച്ചു ചെന്ന് കൈതച്ചെടികൾക്കിടയിൽ കൈയിട്ടതും, കൈയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ട് കൈവലിച്ച്, നോക്കിയപ്പോൾ തൊട്ടത് ഒരു അണലിപ്പാമ്പാണെന്ന് തിരിച്ചറിഞ്ഞതുമായ കഥ. അന്ന് ജീവനും കൊണ്ട് താനും അഷറഫ് എന്ന കൂട്ടുകാരനും ഓടി രക്ഷപെട്ടത് പറഞ്ഞ് അവൻ അന്നും ദീർഘനിശ്വാസ മുതിർത്തു. 

      പ്രഫുലിൻ്റെ കുട്ടിക്കാലത്തൊക്കെ കുട്ടികൾ ഇങ്ങനെയുള്ള കളികൾ ഒക്കെ കളിക്കുമായിരുന്നോ എന്ന് ശ്രാവന്തി അതിശയിച്ചു ഏകദേശം ആ കാലത്തൊക്കെയാണ് കേബിൾ ടിവിയൊക്കെ പ്രചാരത്തിലായിത്തുടങ്ങു ന്നത്. കുട്ടികൾ ടിവിക്കു മുന്നിൽ ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കാലം. ശ്രാവന്തിയോർത്തു.. ഇത് ഒരു പക്ഷേ അവൻ്റെ അച്ഛന്റെയോ അമ്മയുടേയോ അനുഭവങ്ങൾ കേട്ടത്, അവൻ അവൻ്റേതായി പറയുന്നതായിരിക്കാം. പക്ഷെ, പെട്ടെന്നാണ് ശ്രാവന്തിയുടെ മനസ്സിലേക്ക് ഞെട്ടലോടെ ഒരോർമ്മ കടന്നു വന്നത്.

ഒരിക്കൽ ശ്രാവന്തിയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരനായിരുന്ന കിഷോറിന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവൻ അന്ന് ഒറ്റയ്ക്കായിരുന്നു കുട്ടിയും കോലിൻറേം കമ്പ് തേടിപ്പോയത്. അവൻ പാമ്പിനെക്കണ്ട് ഭയന്നോടി വന്ന് തന്നോടാണ് ആ അനുഭവം പങ്കു വച്ചത്. ഒരേ അനുഭവം... വളരെ യാദൃശ്ചികമായി തോന്നി അവൾക്ക്. അവൾ അദ്ഭുതത്തോടെ പ്രഫുല്ലിൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വീണ്ടും സിരകളിലുടെ ഒരു വൈദ്യുത ചലനം .കിഷോറിൻ്റെ അതേ ഛായ. അയൽപക്കക്കാരായ കുട്ടികളും തൻ്റെ ചേട്ടനും അനുജനും ബന്ധുക്കളായ കുട്ടികളും കൂടി മൊത്തം 7 - 8 കുട്ടികൾ ഉണ്ടാകും മദ്ധ്യവേനൽ അവധിക്കാലത്ത് കളിക്കാൻ. തന്നേപ്പോലെ തന്നെ കിഷോറും അവധിക്കാലത്ത് അമ്മ വീട്ടിൽ വരുന്നതാണ്. വർഷത്തിൽ രണ്ടു മാസം മാത്രം കാണുകയും കൂടെ കളിക്കുകയും ചെയ്തവർ. കുറേ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഏറ്റവും അടുപ്പം കിഷോറുമായിട്ടായിരുന്നു, കിഷോറിന് തന്നോടും ഒരു പ്രത്യേക മമത ഉണ്ടായിരുന്നു.

        കിഷോറിന്റെ അതേ മുഖഛായ ,ശ്രാവന്തി ഒന്നും മിണ്ടാതെ പ്രഫുല്ലിന്റെ മുഖത്തേക്ക് നോക്കിയിരുന്നു . "മാഡം ..എന്തോ ചിന്തയിലാണെന്നു തോന്നുന്നല്ലോ .പ്രഫുല്ലിന്റെ ശബ്ദം ശ്രാവന്തിയെ ചിന്തകളിൽ നിന്നും ഉണർത്തി.പ്രഫുൽ ശ്രാവന്തിയെ നോക്കി ചിരിച്ചു."ഏതു ലോകത്തായിരുന്നു മാഡം ..എവിടൊക്കെയോ പോയി വന്നല്ലോ.ശ്രാവന്തി അവന്റെ നിരയൊത്ത പല്ലുകൾ ശ്രദ്ധിച്ചു .എല്ലാ പല്ലുകളും നിരയൊത്തു ഇരിക്കുമ്പോൾ മേൽച്ചുണ്ടിനെ  കുറച്ചു പുറത്തേക്കു തള്ളിച്ചു കൊണ്ട് നിൽക്കുന്ന ഒരു കോമ്പല്ല് .പല്ലിളകുന്ന പ്രായത്തിൽ കൃത്യ സമയത്തു പറിച്ചുകളഞ്ഞില്ലെ ങ്കിൽ  പല്ലു കോന്ത്രമ്പല്ല് ആകും എന്ന് 'അമ്മ പറയാറുള്ളത് ഓർത്തു."നീ കിഷോറിന്റെ പല്ലു കണ്ടിട്ടില്ലേ .."ശ്രാവന്തിക്ക് ഇത് വളരെ യാദൃശ്ചികമായി തോന്നി .പ്രഫുല്ലിനു കിഷോറിന്റെ ഛായ മാത്രമല്ല ആ കോന്ത്രമ്പല്ല് പോലും അത് പോലെ ...പക്ഷെ എങ്ങനെ ?എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ.

അന്നുറങ്ങാൻ കിടക്കുമ്പോഴും ശ്രാവന്തിയുടെ ചിന്തകളിൽ പ്രഫുൽ പറഞ്ഞ ഓരോ  കാര്യങ്ങൾ നിറഞ്ഞു നിന്നു .പ്രഫുല്ലും കൂട്ടുകാരും ഒരിക്കൽ ഒളിച്ചു കളിക്കുമ്പോൾ അവന്റെ അനുജത്തി വലിയ ചെമ്പിൽ കയറി ഒളിച്ചതും ഒടുവിൽ എണീക്കാൻ പറ്റാതെ കരഞ്ഞപ്പോൾ ,അവൻ അവളെ വേദനിപ്പിക്കാതെ മടക്കിവച്ച കാലുകൾ അതെ അവസ്ഥയിൽ വച്ച് കൊണ്ട് അവളെ പൊക്കിയെടുത്ത കഥയും ഓർത്തു.ഇതു പോലെ ഉള്ള അനുഭവം തന്റെ കൂട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്.തന്റെ വീടിനു അടുത്തുള്ള പറമ്പിൽ വെള്ളം നിറക്കാൻ കൊണ്ടുവച്ച ഒരു വല്യ പാത്രത്തിനുള്ളിൽ കയറി ഒളിച്ചിരിന്നതും ,എഴുന്നേൽക്കാൻ കഴിയാതിരുന്ന തന്നെ കിഷോർ തന്റെ കക്ഷത്തിലൂടെ കൈ കോർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചതും ഇന്നലത്തെ പോലെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.പക്ഷെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടു കാലഘട്ടത്തിൽ ജീവിച്ച രണ്ടു വ്യക്തികൾക്ക് എങ്ങനെ ഒരേ അനുഭവങ്ങൾ തന്നെയുണ്ടാകും.വളരെ വിചിത്രമായി തോന്നുന്നു.


കിഷോറിന്  ഒരു മകനുണ്ടായിരുന്നെങ്കിൽ പ്രഫുല്ലിന്റെ അതേ പ്രായമായിരിക്കും.പക്ഷെ അത് അസംഭാവ്യമായ കാര്യമല്ലേ.കിഷോറിനു 14 ഉം തനിക്കു 12 ഉം വയസ്സുള്ള കാലം.നീണ്ട മധ്യവേനൽ അവധിക്കാലം. തിമിർത്തു കളിച്ചു,അവധി തീരാൻ ഇനി രണ്ടോ മൂന്നോ ദിവസം മാത്രം .ആറേഴു കുട്ടികൾ ചേർന്ന് ഒളിച്ചു കളിക്കുന്നു.സമയം സന്ധ്യയോടടുത്തു. തൊഴുത്തിന് പിന്നിലും പൊന്തക്കാടുകൾക്കിടയിലും വന്മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്നിരുന്ന എല്ലാരേയും കണ്ടുപിടിച്ചു.കിഷോറിനെ മാത്രം കണ്ടുകിട്ടിയില്ല.അല്ലെങ്കിലും കിഷോർ അങ്ങനെയാ...ആരും വിചാരിക്കാത്ത ഇടങ്ങളിൽ ആയിരിക്കും ഒളിക്കുക..ഇതെവിടെ പോയൊളിച്ചു..ഇനി വീട്ടിലേക്കു തിരിച്ചു പോയി കാണുമോ എന്നൊക്കെ ചിന്തിച്ചു.  .ഇരുൾ വീണു തുടങ്ങിയത് കൊണ്ട് ഓരോ കുട്ടികളായി തിരിച്ചു പോയി.ശ്രാവന്തി ...എന്ന് അവളുടെ 'അമ്മ നീട്ടി വിളിച്ചപ്പോൾ അവൾ പറമ്പിലൂടെ ഓടി മുളങ്കമ്പുകൾ കൊണ്ട് കെട്ടിയ  വേലിയിൽ ഇടയ്ക്കു പട്ടിക കൊണ്ടുണ്ടാക്കിയ ചെറിയ പടി തുറന്നു അവൾ വീട്ടിലേക്കു ഓടി കയറി.

                കുളി കഴിഞ്ഞു വിളക്ക് വച്ച് നാമം ജപിച്ചു കൊണ്ടിരുന്നപ്പോഴാണ് കിഷോറിനെ അന്വേഷിച്ചു അവന്റെ 'അമ്മ വന്നത് .താനത് കേട്ടു ഭയന്നു . കിഷോറിന്റെ മാമനും തന്റെ അമ്മാവന്മാരും ചേർന്ന് അവനെ അന്വേഷി ച്ചിറങ്ങി .താനും ചേട്ടനും വീടിന്റെ ഉമ്മറത്ത് നോക്കി നിന്നു . ആദ്യം ഒന്നിച്ചായിരുന്ന ടോർച്ചു വെളിച്ചം പിന്നീട് പലവഴി തിരിയുന്നതും ദൂരേക്ക് പോയി കാണാതാവുന്നതും കണ്ടു.ഭയന്ന് കരഞ്ഞു കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.അടുത്ത ദിവസം ഉണർന്നപ്പോഴും കിഷോറിനെ കണ്ടെത്താ നായില്ല എന്ന വാർത്തയാണ് അറിഞ്ഞത്.കൂടെ കളിച്ചിരുന്ന സുഹൃത്തായ പ്രദീപൻ പറഞ്ഞു കിഷോർ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന കശുമാവിൽ ഒളിക്കാൻ വേണ്ടി കയറുന്നതു കണ്ടു എന്ന്.കിഷോർ മരത്തിൽ നിന്നും തോട്ടിലേക്ക് വീണു ഒഴുകി പ്പോയി എന്ന വാർത്ത പെട്ടെന്ന് പരന്നു.പക്ഷെ സത്യാവസ്ഥ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല.മരിച്ചുവെങ്കിൽ ശരീരം കണ്ടുകിട്ടണ്ടെ.ശ്രാവന്തിക്ക് അവൻ ഒഴുകി എവിടെയോ എത്തി രക്ഷപെട്ടു ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.അതിനടുത്ത ദിവസം മധ്യവേനൽ അവധി കഴിയുന്നതോടു കൂടി അച്ഛൻ വന്നു അവളെയും അമ്മയെയും കൂട്ടികൊണ്ടുപോയി.

                      

അത്രയേറെ കളിച്ചു രസിച്ച ആ അവധിക്കാലം പക്ഷെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാടും ബാക്കിയാക്കിയാണ്  കഴിഞ്ഞു പോയത്.കിഷോറിന്റെ 'അമ്മ മകനില്ലാതെ ആ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോയി കാണും.അടുത്ത വര്ഷം താൻ വയസ്സറിയിച്ചു വല്യ കുട്ടിയായി എന്ന് ഒരു ന്യായം പറഞ്ഞു മധ്യവേനൽ അവധിക്കു 'അമ്മ വീട്ടിലെ താമസം രണ്ടു ദിവസത്തിൽ ഒതുക്കി.ആ രണ്ടു ദിവസത്തിൽ കളിയ്ക്കാൻ പോലും തന്നെ വിട്ടില്ല.കിഷോറിന്റെ 'അമ്മ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല എന്ന് വല്യമ്മയും അമ്മൂമ്മയും ഒക്കെ അമ്മയോടുള്ള സംസാരത്തിനിടയിൽ പറയുന്നത് കേട്ട്,മനസ്സിലെ വിഷമം ആരോടും പറയാനാകാതെ ശ്രാവന്തി എല്ലാം ഉള്ളിലൊതുക്കി. കാലം കുറേ കടന്നുപോയപ്പോൾ  കിഷോറിന്റെ തിരോധാനത്തെ കുറിച്ച് ആരും ചിന്തിക്കാതായി.  

              ചിന്തയുടെ തേരോട്ടത്തിനിടയിൽ എപ്പോഴോ ശ്രാവന്തി  ഉറങ്ങിപ്പോയി .ഉണർന്നപ്പോൾ ആദ്യം ചെയ്തത് അടുത്തിരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കുകയാണ്.ജയന്തി ആഡഡ് പ്രഫുൽ ടു ദി ഗ്രൂപ് ജയന്തീസ് സൺസ് വെഡ്‌ഡിങ് .ശ്രാവന്തി പ്രഫുല്ലിന്റെ പ്രൊഫൈൽ പിക്ചർ എടുത്തു നോക്കി.അവന്റെ ഫോട്ടോക്ക് പകരം ,ഒരു ഓം, അതിനു ചുറ്റും രണ്ടു വൃത്തങ്ങളും മാത്രം .സാധാരണ മക്കളുടെ മെസ്സേജസ് മാത്രം നോക്കുമാ യിരുന്ന ശ്രാവന്തി ഇപ്പോൾ വെഡ്‌ഡിങ്  ഗ്രൂപ്പിന്റെ അപ്ഡേറ്സ് നോക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോരുത്തരായി തംപ്സ് അപ്ഉം  ഐ ആം കമ്മിങ് ഫോർ ദി വെഡ്‌ഡിങ് എന്ന മെസ്സേജസ് ഉം ഇടാൻ തുടങ്ങി.പ്രഫുൽ കൂടി വരുന്നുണ്ട് എന്നറിഞ്ഞ ശ്രാവന്തി കല്യാണത്തിന് പോകാൻ തീരുമാനിച്ചു.

                   ശ്രാവന്തിയെ സാധാരണത്തേതിൽ നിന്നും വ്യത്യസ്തയായി വളരെ സന്തോഷവതിയായി കണ്ടപ്പോൾ മകൻ ചോദിചു."എന്ത് തോന്നി.ഇങ്ങനെ മിടുക്കി യായിരിക്കാൻ?ഇന്ന് എന്ത് അദ്‌ഭുതമാണ് സംഭവിച്ചത്?ശ്രാവന്തി കൂട്ടുകാരിയുടെ മകന്റെ കല്യാണത്തിന് പോകുന്നു എന്ന് കേട്ടപ്പോൾ മകന് വളരെ സന്തോഷമായി.റിട്ടയര്മെന്റിനു ശേഷം അമ്മയെ എപ്പോഴും ഒരു ക്ഷീണഭാവത്തോടെ മാത്രമേ അവൻ കണ്ടിട്ടുള്ളൂ." വൗ ..ഗ്രേറ്റ് അമ്മാ ....എത്ര നാള്  കൂടിയാണ് 'അമ്മ ഒരു ചടങ്ങിന് പോകാൻ തീരുമാനിക്കുന്നത്."

    

                           "നീ അറിഞ്ഞോ ...പ്രഫുൽ വരുന്നുണ്ട്."

                         "ഹോ...'അമ്മ ഇനിയും പ്രഫുല്ലിന്റെ നിഗൂഢതകൾ  മറന്നില്ലേ ..വീണ്ടും സത്യം തേടിയുള്ള യാത്രയാണോ?"ഇത്രയും പറഞ്ഞു മകൻ ഓഫീസിൽ ലേക്ക് തയാറായി പോയി കഴിഞ്ഞപ്പോൾ ,അവൾ വീണ്ടും മനോവ്യാപാരത്തിൽ മുഴുകി.

                          പ്രഫുൽ പഠിച്ചു വളർന്നത്  ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് .പക്ഷെ എന്ത് കൊണ്ടോ അവനു  കേരളത്തോട് ,അതിയായ സ്‌നേഹമായി രുന്നു.അവന്റെ അച്ഛൻ പറഞ്ഞറിഞ്ഞ കേരളത്തോടുള്ള സ്നേഹം.അങ്ങനെ യാണ് പഠനം എല്ലാം കഴിഞ്ഞപ്പോൾ അവൻ ഇവിടെ കോളേജിൽ ജോലിക്ക പേക്ഷിച്ചതും ഹിന്ദി ലെക്ചറർ ആയി ജോയിൻ ചെയ്തതും .സംസാരപ്രിയനാ യിരുന്ന പ്രഫുൽ ബറെയ്‌ലിയെ കുറിച്ച് അവിടത്തെ  ജീവിതത്തെ കുറിച്ച് ഒക്കെ  യാത്രകളിഷ്ടപ്പെടുന്ന, വായനയിഷ്ട പ്പെടുന്ന ശ്രാവന്തിയോട് സംസാരി ച്ചിരുന്നു.ബറെയ്‌ലി മഹാഭാരത കാലഘട്ട ത്തിലെ പാഞ്ചാലരാജധാനിയുടെ തലസ്ഥാനമായിരുന്നെന്നും പാഞ്ചാലിയുടെ ജന്മസ്ഥലമായിരുന്നെന്നും ഉള്ള അറിവ് ശ്രാവന്തിക്ക് പുതുതായി രുന്നു.എപ്പോഴെങ്കിലും ബറേലിയിൽ ചെല്ലുമെങ്കിൽ,അവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കൊണ്ടുപോകാം എന്നും പുരാതന ഹിന്ദി കവിയായിരുന്ന തുളസീ ദാസിന്റെ ആലയമായിരുന്ന തുളസീമഠത്തിൽ കൊണ്ടുപോകാമെന്നും അവൻ പറഞ്ഞിരുന്നു,ഹിന്ദു പുരാണങ്ങൾ അനുസരിച്ചു രാമായണ കർത്താവായ വാല്മീകിയുടെ പുനർ ജന്മമായിരുന്നു തുളസീദാസ് എന്നും .

        "പ്രഫുൽ....പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ?ശ്രാവന്തി അദ്‌ഭുതപ്പെട്ടു .

        "ഉണ്ട്,ഉണ്ടല്ലോ.വിശ്വാസം എന്നല്ല...അത് സത്യമാണല്ലോ."

      " ഇക്കാലത്തൊക്കെ ഇത് ആര് വിശ്വസിക്കും?എന്ത് തെളിവ് ആണ് ഉള്ളത്.ചില കെട്ടുകഥകൾ അല്ലാതെ?

         "തെളിവുകൾ അല്ല അനുഭവങ്ങൾ ആണ് ഒരാളെ വിശ്വസിപ്പിക്കുകയും അവിശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.എന്ന് പറഞ്ഞു അവൻ ചിരിച്ചു.

         അവന്റെ നിരയൊത്ത പല്ലുകൾക്കിടയിൽ നിരതെറ്റിയിരിക്കുന്ന ആ ഒരു പല്ല് അവളെ കിഷോറിന്റെ ഓർമയിലേക്ക് കൊണ്ടുപോയി ...പുനർജ്ജന്മം ....എന്നൊന്നുണ്ടോ..... ഇനി പ്രഫുൽ കിഷോറിന്റെ............അവൾ ആത്മഗതം ചെയ്തു.

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച കോളേജിൽ എത്തിയപ്പോൾ പ്രഫുൽ ലീവിട്ടു യു പി യിൽ  പോയതായി അറിഞ്ഞു.തന്നോട് വെള്ളിയാഴ്ച കുറെയേ റെ നേരം സംസാരിച്ചിട്ടും ഇങ്ങനെയൊരു യാത്രയുടെ കാര്യം പറയാഞ്ഞ തെന്തു എന്നവൾ ചിന്തിച്ചു.

അവന്റെ സഹമുറിയൻ പയ്യന് ചിക്കെൻ പോക്സ് വന്നുവെന്നും, പ്രഫുല്ലിനു  ശരീരത്തിൽ ഒന്ന് പൊങ്ങിയപ്പോൾ ആർക്കും സംശയത്തിന് ഇട  കൊടുക്കും മുമ്പ് അവൻ സ്ഥലം വിട്ടു എന്നും മറ്റുള്ളവർ പറഞ്ഞു അറിഞ്ഞു. അവൻ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോയി രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവൻ തിരികെയെത്തിയില്ല.

     പരീക്ഷകൾ കഴിഞ്ഞു അവധിക്കാലമായതോടെ ,സാധാരണത്തേതു പോലെ ഒരു യാത്ര പ്ലാൻ ചെയ്യാം എന്ന് ഭർത്താവ് പറഞ്ഞപ്പോൾ ,ശ്രാവന്തി "നമുക്ക്‌ ഇപ്രാവശ്യം കാൺപൂരിലെ എന്റെ ചേട്ടന്റെ വീട്ടിലേക്കു പോയാലോ എന്ന് ചോദിച്ചതിന് പിന്നിൽ മറ്റു ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. കാൺപൂർ  എത്തി ചേട്ടന്റെ കുടുംബത്തോടൊപ്പം ഒരാഴ്ച ചെലവഴിക്കുകയും അവരോടൊപ്പം അവിടെ ഉള്ള സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കുകയും ചെയ്തു.ഇതിനിടയിൽ,നാത്തൂനേ കൂട്ടു പിടിച്ചു പ്രഫുൽ പറഞ്ഞ മേൽവിലാസം തേടി പോകുകയും ചെയ്തു.കോളേജിന്റെ ഓഫീസിൽ നിന്നും സംഘടിപ്പിച്ച പ്രഫുൽ ന്റെ ലാൻഡ് ഫോൺ നമ്പറിൽ പലവട്ടം വിളിച്ചു നോക്കിയെങ്കിലും ,റിങ് ചെയ്തതല്ലാതെ മറുതലക്കൽ ആരും ഫോൺ എടുത്തില്ല.നാത്തൂന് ഭാഷ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നത് കൊണ്ട് അല്പം എളുപ്പമായി കാര്യങ്ങൾ.അവൻ പഠിച്ചിരുന്ന ക്രൈസ്റ്റ് ചർച്ച്  കോളേജ് കണ്ടു.അവിടെ നിന്നും അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു വളവു തിരിഞ്ഞു നൂറു മീറ്ററോളം മുന്നോട് പോയപ്പോൾ ചന്ദൻ മാർഗ് എന്നെഴുതിയ ഒരു പഴയ ബോർഡ് കണ്ടു.ചന്ദൻ മാർഗിലൂടെ മുന്നോട്ട് പോകുമ്പോൾ ഒരു പഴയ അപ്പാർട്മെന്റ്സ് ഉയർന്നു നിൽക്കുന്നത് കണ്ടു.ഓട്ടോയിൽ നിന്നും കുനിഞ്ഞു നോക്കി വായിച്ചു  ജ്യോതി അപ്പാർട്മെ ന്റ്സ്.അതെ ഇത് തന്നെ..അതിന്റെ രണ്ടാം നിലയിലെ പതിനൊന്നാം നമ്പർ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു കാത്ത് നിൽക്കുമ്പോൾ പലതരം ചിന്തകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. മൂന്നുനാലു തവണ ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ 12 -ആം നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു.പ്രായ മായ ഒരു സ്ത്രീ ഡോർ തുറന്നു ചോദ്യരൂപേണ തുറിച്ചു നോക്കി.നാത്തൂൻ അവർക്കുള്ള മറുപടി എന്നോണം "യെ ഫ്ലാറ്റ് മേം കോയി നഹി ഹേ ക്യാ "എന്ന് ചോദിച്ചതിന് "കെഹും  ഉഹാം നാ  രഹേലാ " എന്ന് ഭോജ്‌പുരിയിൽ മറുപടി പറഞ്ഞു.എന്റെ മുഖഭാവം കണ്ടപ്പോൾ പറഞ്ഞത് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ അവർ "യഹാ കോയി നഹി റഹ്താ ഹേ ...ദോ തീൻ സാൽ സെ "എന്ന് പറഞ്ഞു കൊണ്ട് വാതിൽ അടച്ചു.

രണ്ടു മൂന്നു വര്ഷമായിട്ടു ആരും ഇല്ലെന്നോ....ഇതെന്ത് കഥ.

 നിനക്ക് സ്ഥലം തെറ്റിയതായിരിക്കാം.അവന്റെ വീട് മറ്റെവിടെയോ ആയിരിക്കും എന്ന് പറഞ്ഞു നാത്തൂൻ പടികൾ ഇറങ്ങി തുടങ്ങി.

        "ഇവർ പുതിയ താമസക്കാര് ആയിരിക്കും,അവർക്കു അറിയാത്തതായിരിക്കാം എന്ന് ശ്രാവന്തി ആശ്വസിക്കാൻ ശ്രമിച്ചു.

      കോളേജ് തുറന്നിട്ട് ഒരാഴ്ച ആയിരുന്നു.യാത്ര കഴിഞ്ഞു വന്നു രണ്ടു ദിവസം വിശ്രമിച്ചു വീണ്ടും കോളേജിൽ ചെന്നപ്പോൾ ജയന്തി പറഞ്ഞു ..."നീ എവിടെ പോയി ..പ്രഫുൽ വന്നിരുന്നു..അവൻ ഈ ജോലി രാജി വച്ചു .റിലീവ് ചെയ്തു പോയി .ഹൈദരാബാദ് ലെ ഒരു കോളേജിലേക്കാണ് ഇനി എന്നാണ് പറഞ്ഞത്.നിന്നെ അന്വേഷിച്ചിരുന്നു".


                     രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ  യൂണിവേഴ്സിറ്റികൾ  ചേർന്ന്  ഒരു നാഷണൽ ലെവൽ ലിറ്റററി ഫെസ്റ്റിവൽ നടത്തുന്നത് അറിഞ്ഞു . ശ്രാവന്തിയുടെ കോളേജിൽ നിന്ന് ഇംഗ്ലീഷ് ഹിന്ദി വിഭാഗക്കാർ മത്സരിക്കു ന്നുണ്ട് .സംഭവം നടക്കുന്നത് ഹൈദരാബാദിലും.തന്റെ ഡിപ്പാർട്മെന്റ് ബോട്ടണി ആണെങ്കിലും ഭാഷ അധ്യാപകരുടെ കൂടെ ശ്രാവന്തിയും പ്രിൻസിപ്പലിന്റെ അനുവാദം എടുത്തു യാത്രയിൽ ഒപ്പം കൂടി.ശ്രാവന്തി ക്കുറപ്പുണ്ടായിരുന്നു,ഹിന്ദി മഹാവിദ്യാലയ ജൂനിയർ കോളേജിലെ അധ്യാപകാരുടെ കൂടെ സാഹിത്യം ഇഷ്ടപ്പെടുന്ന പ്രഫുല്ലും  കാണുമെന്ന്. അവിടെ മത്സരങ്ങൾക്കും വർക്ഷോപ്പുകൾക്കും  ആയി എത്തുന്ന എല്ലാ കോളേജുകളിൽ നിന്നും വന്നവർക്കും മുറികൾ സൗകര്യം ചെയ്തിരുന്നു . ശ്രാവന്തി ഹിന്ദി അധ്യാപികയോടൊപ്പം അവിടെ ഒക്കെ നടന്നു കണ്ടു. കൂട്ടത്തിൽ നല്ലകുണ്ട്ടയിലെ  ഹിന്ദി ജൂനിയർ കോളേജ് ലെ വിദ്യാർത്ഥി  സംഘത്തെ അന്വേഷിക്കുകയായിരുന്നു ലക്‌ഷ്യം.ഏറെ നേരത്തെ ശ്രമത്തിനു ശേഷം ആ കോളേജിലെ ഒരു വിദ്യാർത്ഥിയെ കണ്ടുമുട്ടി.ആ കുട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പ്രഫുൽ സർ വന്നിരുന്നെന്നും ,എന്നാൽ കുട്ടികളുടെ ചാർജ് മറ്റൊരു അധ്യാപകനെ ഏൽപ്പിച്ചു കഴിഞ്ഞ ദിവസം തന്നെ മടങ്ങി എന്നും അറിയാൻ കഴിഞ്ഞു.ആ കുട്ടിയോട് പ്രഫുൽനെ കുറിച്ച്  കൂടുതൽ ചോദിച്ചപ്പോൾ ,മാം പറയുന്ന സർ   തന്നെയാണോ എന്ന് തനിക്ക് അറിയില്ലെന്നും റൂം ലേക്ക് വന്നാൽ സർ ന്റെ ഒരു ഫോട്ടോ ഉണ്ടെന്നും അത് കാണിക്കാം എന്നും പറഞ്ഞു.

ആ ഫോട്ടോയിലേക്കു നോക്കിയ ശ്രാവന്തിക്ക് അപരിചിതത്വം തോന്നി. അല്ല.ഇതല്ല.പക്ഷെ ഹിന്ദി ടീച്ചർ തറപ്പിച്ചു പറഞ്ഞു..."ഇത് തന്നെയാണ് നമ്മുടെ കോളേജിൽ ഉണ്ടായിരുന്ന പ്രഫുൽ..നോക്ക്...മുഖത്തു ചിക്കൻ പോക്സിൻറെ പാടുകൾ...അവിടന്നു പ്രഫുൽ പോയത് ചിക്കൻ പോക്സ് വന്നപ്പോഴാണല്ലോ ....അത് കാരണമാണ് ശ്രാവന്തിക്ക് വ്യത്യാസം തോന്നുന്നത്."ശ്രാവന്തി മറുപടി ഒന്നും പറയാതെ മുറിയിലേക്ക് തിരിച്ചു.

മനസ്സിൽ വീണ്ടും പഴയ  കുട്ടിക്കിഷോറിന്റെ ഓർമ്മകൾ തിക്കിത്തിരക്കി. അന്ന് ഒരു പക്ഷെ താൻ കിഷോറിനെ കാണുന്നില്ലെന്ന് വിളിച്ചു കരഞ്ഞി രുന്നെങ്കിൽ ,കിഷോറിനെ കണ്ടെത്താൻ സാധിച്ചേനെ.അന്ന് 'അമ്മ വിളിച്ചപ്പോൾ താൻ ഒളിച്ചു കളിച്ചതും കിഷോറിനെ കാണുന്നില്ല  എന്നതും  പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കിഷോർ ഈ ലോകം വിട്ടു പോകില്ലാ യിരുന്നു.കിഷോറിന്റെ തിരോധാനത്തിനു താൻ  ഒരു കാരണം ആയി  എന്നത് ഒരു തീരാദുഖമായി. .പക്ഷെ കിഷോർനെ പറ്റി പിന്നീടു ഒരു അറിയിപ്പും കിട്ടാത്തിടത്തോളം അവൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് തന്നെ ശ്രാവന്തി വിശ്വസിച്ചു.

    മനോരാജ്യത്തിൽ കഴിഞ്ഞ ശ്രാവന്തി വാട്സ്ആപ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത് .ഇനി രണ്ടു ദിവസം കൂടിയേ കല്യാണത്തിന് ബാക്കിയുള്ളൂ.പഴയ കോളേജ് സുഹൃത്തുക്കളിൽ പന്ത്രണ്ട് പേര് വരുന്നുണ്ട്. അപ്പോഴേക്കും അവളുടെ മകൻ കടന്നു വന്നു.'അമ്മ പുതിയ സാരി ഒന്നും എടുത്തില്ലേ ?മറ്റന്നാളല്ലേ കല്യാണം?

       ഓ..പുതിയതൊന്നും വേണ്ട.ഒന്ന് പോണം ..എല്ലാരേം ഒന്ന് കാണണം.പ്രഫുലിനേം കാണാമല്ലോ എന്ന സന്തോഷം.

    കല്യാണ തലേന്ന് സന്ധ്യയോടെ തന്നെ സുഷമയുടെ കൂടെ ശ്രാവന്തി ഗുരുവായൂരിൽ എത്തി ജയന്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ താമസിച്ചു.അന്ന് രാത്രി പത്തു മണിയോടെ ആണ് പ്രഫുൽ എത്തുന്നത് എന്ന് ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിഞ്ഞു.ഗ്രൂപ്പിൽ നിന്നും നമ്പർ കിട്ടിയെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു പുതുമ ഒട്ടും ചോർന്നു പോകാതിരിക്കാൻ ,മനപ്പൂർവം വിളിക്കാതിരുന്നു.

             അടുത്ത ദിവസം  ഏകദേശം ഒൻപതു മണിയോടെ ശ്രാവന്തി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി.ദൂരെ നിന്ന് തന്നെ ഒരാൾ പുറം തിരിഞ്ഞു നിന്ന് മറ്റാരോടോ സംസാരിക്കുന്നത് കണ്ടു ..ശ്രാവന്തി പ്രഫുൽ എന്ന് വിളിച്ചതും ആള് തിരിഞ്ഞു നോക്കി.അൽപാപ്പമായി വെള്ളവരകൾ വീണ തലമുടി,വയസ്സ് നാൽപതു ആയിട്ടുണ്ടാകും,ശ്രാവന്തിക്ക് പ്രിയപ്പെട്ട പ്രഫുൽ....അവർക്കു അവൻ മകനായിരുന്നോ ...അനുജൻ ആയിരുന്നോ..

         വർഷങ്ങൾക്കു മുമ്പ് പറയാതിരുന്ന ഒരു കഥ കൂടി അന്ന് പ്രഫുൽ ശ്രാവന്തിക്കായി പറഞ്ഞു .അവന്റെ അച്ഛന്റെ പേര് കിഷോർ എന്നാണ്,കേരളത്തിലെ ഒരു ഗ്രാമത്തിൽ കുട്ടിക്കാലം ചിലവഴിച്ചിരുന്ന കിഷോർ.മധ്യവേനൽ അവധിക്കാലത്ത് 'അമ്മ വീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയതും മരത്തിൽ കയറിയതും,മരത്തിൽ നിന്നും പിടി വിട്ടു താഴെ തോട്ടിൽ വീണു ഒഴുകി പ്പോയതും ,എങ്ങനെയോ ഭാഗ്യം കൊണ്ട് മാത്രം ഏതോ കര പറ്റിയതും,ആരുടെയൊക്കെയോ കരുണയാൽ  വീട്ടിൽ എത്തിപ്പെട്ടതും ആയ കഥ.അപ്പോഴേക്കും കിഷോറിന്റെ  അച്ഛന് യു പിയിൽ  ജോലിയായതിനെ  തുടർന്ന് കുടുംബം യു പി യിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു.പിന്നീട് കിഷോർ ആരുടെയൊക്കെയോ സഹായത്താൽ അവന്റെ കുടുംബത്തിൽ എത്തിപ്പെട്ടു.അതവന്റെ പുനർജന്മമായിരുന്നു എന്ന് തന്നെ പറയാം. 

ശ്രാവന്തിയുടെ കണ്ണുകളിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞു.ഉള്ളം നിറഞ്ഞു.വലിയൊരു ഭാരം ഇറക്കി വച്ച് രാത്രി അവർ സ്വസ്ഥമായി ഉറങ്ങി.

                   അന്ന് വൈകിട്ട്  ശ്രാവന്തിയുടെ മകൻ പ്രഫുല്ലിനെ വിളിച്ചു."താങ്ക്സ് സൊ മച്ച് പ്രഫുൽ സർ "എന്റെ അമ്മക്ക് ഒത്തിരി സന്തോഷമായി. കിഷോറിന്റെ തിരോധാനത്തിന് അമ്മയാണ് കാരണക്കാരി എന്ന ഒരു കുറ്റബോധത്താൽ ആ മനസ്സിന് എന്നും ഒരു നീറൽ ആയിരുന്നു.അത് കൊണ്ട് തന്നെയാണ് സർ നെ കണ്ടപ്പോൾ കിഷോർ ന്റെ ഛായ  തോന്നിയതും കിഷോറിന്റെ മകനാണ് താങ്കൾ എന്നും ഒക്കെ ഉള്ള തോന്നൽ ഉണ്ടായത്.ഒത്തിരി നന്ദി.

ഇറ്റ് സ് മൈ പ്ലഷർ .എബൗ ഓൾ ഇട്സ് ഫോർ മൈ ശ്രാവന്തി മാം .


Saturday, 25 December 2021

ലമ്പടാ.....

                                                                              ലമ്പടാ.....

                                     അയാൾ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കല്ല, ഒരോ മുറികളിലായി ഒരോരുത്തർ താമസിച്ചിരുന്നു. ആ വീട്ടിൽ ഒരു തത്തയും താമസിച്ചിരുന്നു. തത്ത അതിൻ്റെ കൂട്ടിൽ ഒറ്റയ്ക്കായിരുന്നു. അയാൾ തത്തയ്ക്ക് പഴങ്ങളും പയറും കൂട്ടിലിട്ടു കൊടുത്തു. തത്ത വളരെ വേഗത്തിൽ കറ് കറ്കറ്കറ് എന്ന് ഒക്കെ കൊത്തിത്തിന്നു. കുറെ പയർമണികളും പഴത്തിൻ്റെ നുറുക്കുകളും അഴികൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിച്ചുപോയി. തത്ത ഒരു ധാരാളിയായിരുന്നു.ഇനിയും കുറെയേറെ ഭക്ഷണപദാർത്ഥങ്ങൾ അയാളുടെ ശേഖരത്തിലുണ്ടാകുമെന്നും, തനിക്ക് വിശക്കുമ്പോൾ ആവശ്യാനുസരണം തന്നു കൊണ്ടിരിക്കുമെന്നുമുള്ള തത്തയുടെ അമിതമായ ആത്മവിശ്വാസമാണ് തത്തയെ അങ്ങനെയാക്കിത്തീർത്തത്.

                                    അയാളുടെ ഭാര്യയും മകനും മകളും എന്തുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി മുറിക്കുള്ളിൽ അടച്ചു കൂടിയത് എന്ന് തത്തയ്ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. തത്തയ്ക്ക് അദ്ഭുതം തോന്നി, അതിലേറെ സംശയവും. സ്വാതന്ത്ര്യം അനുഭവിച്ച് യഥേഷ്ടം വിഹരിച്ചിരുന്നവർ ഒരോരുത്തരായി ആമ തോടിനുള്ളിലേക്ക് ഉൾവലിയുന്നത് പോലെ അപ്രതൃക്ഷരായി. തത്തയ്ക്ക് ഇടയ്ക്ക് അടക്കാനാവാത്ത ചിരിയും വന്നു. തന്നെ പാരതന്ത്ര്യത്തിൻ്റെ ലോകത്തിലേക്ക് പറഞ്ഞു വിട്ടവർ എന്ത് കാരണത്താലായാലും തന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കട്ടെ എന്ന് തത്ത ആത്മഗതം ചെയ്തു.

                            തത്തയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം അയാളും അടുത്ത മുറിക്കുള്ളിൽ കയറി കതകടച്ചു. തുറന്നു കിടന്ന ജനലിലൂടെ തത്ത അയാളെ കാണുന്നുണ്ടായിരുന്നു. പക്ഷേ അധികം താമസിയാതെ അയാൾ ആ ജനലും അടച്ചു. തത്തയ്ക്ക് ചിരി വന്നു. ഇപ്പോൾ എല്ലാരും തന്നെപ്പോലെയായി. തത്ത നിലമറന്ന് ചിരിച്ചു. ചിരിച്ച് ചിരിച്ച് തത്തക്ക് ചുമ വന്നു, കണ്ണുകളിൽ നീർ നിറഞ്ഞു. ചിരിച്ച് മടുത്ത തത്ത കൂട്ടിലിരുന്ന് വിശ്രമിച്ചു. തെല്ലിട കഴിഞ്ഞപ്പോൾ തത്തയ്ക്ക് വിശക്കാൻ തുടങ്ങി. തത്ത കൂട്ടിൽ തന്റെ ചുറ്റും കണ്ണോടിച്ചു. ചോളം കിടക്കുന്നുണ്ട്. പക്ഷെ അത് ഇഷ്ടമല്ലാത്തത് കൊണ്ട് തത്ത അത് തൊട്ടില്ല. അയാളെ തത്ത സാധാരണ വിളിക്കാറുള്ളത് പോലെ" ലമ്പടാ... ലമ്പടാ..." എന്ന് വിളിക്കാൻ തുടങ്ങി. അയാളുടെ പേര് ലംബോധരൻ എന്നായിരുന്നു. അയാളുടെ സുഹൃത്തുക്കൾ ഇരുണ്ട് തുടങ്ങുന്ന നേരങ്ങളിൽ മദ്യസേവയ്ക്കായി, അയാളെ," ലമ്പോ... എടാ..." എന്ന് നീട്ടി വിളിക്കുമായിരുന്നു. ആ വിളിയെ ഒന്ന് ഹ്രസ്വമാക്കി "ലമ്പടാ..." എന്ന് തത്ത വിളിച്ച് ശീലിച്ചിരുന്നു.


                               തത്തയുടെ വിളിക്ക് മറുപടിയൊന്നും വന്നില്ല. അപ്പോഴാണ് ഒരു മണിശബ്ദം കേട്ടത്. ആരോ കോളിംഗ് ബെൽ അടിച്ചതാണ്. തത്തയ്ക്ക് കാര്യം പിടികിട്ടി, ആരോ പുറത്ത് വന്നിട്ടുണ്ട്. ഒരു മുറിയുടെ വാതിൽ തുറന്നു. അയാളുടെ ഭാര്യ മുറിക്ക് പുറത്തിറങ്ങി പോയി മുൻവാതിൽ തുറന്നു കൊടുത്തു. തത്ത ചാഞ്ഞും ചെരിഞ്ഞും നോക്കി. ഇല്ല പരിചയമില്ല, അല്ല ഇനി പരിചയം ഉണ്ടെങ്കിൽ കൂടി മനസ്സിലാക്കാനും പറ്റാത്തവണ്ണം ഒരു തരം വെള്ള വസ്ത്രം കൊണ്ട് വന്നയാളുടെ ശരീരം മൊത്തം മൂടിയിരുന്നു. വായും മൂക്കും മൂടിയിരുന്നു, കണ്ണുകൾ മാത്രമാണ് പുറത്ത് കാണാവുന്നത്. അതുകൊണ്ട് തന്നെ വന്നത് ആണോ പെണ്ണോ എന്നത് പോലും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ജെൻഡർ ന്യൂട്രൽ വസ്ത്രമാണല്ലോ എന്ന് തത്ത ആശ്ചര്യപ്പെട്ടു. തത്ത അധികം ചിന്തിച്ച് തല പുണ്ണാക്കിയില്ല. അയാളുടെ ഭാര്യ വാതിൽ തുറന്നു കൊടുത്തതിന് ശേഷം തൻ്റെ യടുത്ത് വരുമെന്ന് തത്തയൊന്ന് പ്രതീക്ഷിച്ചു.പ്രതീക്ഷ അസ്ഥാനത്തായിരുന്നെന്ന് ഉടൻ തന്നെ തത്തയ്ക്ക് ബോധ്യപ്പെട്ടു. വന്നയാൾ ഏതാനും നിമിഷങ്ങൾക്കകം തിരികെ പോവുകയും അയാളുടെ ഭാര്യ മുറിയുടെ കതകടക്കുകയും ചെയ്തു. തത്തയ്ക്ക് പന്തീകേട് തോന്നിത്തുടങ്ങി.

                            ഇനിയും അയാളെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ തത്ത ചോളം കൊത്തിത്തിന്നാൻ തുടങ്ങി. തത്ത തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോളം കൊത്തിത്തിന്നു കൊണ്ടിരുന്നു. കുറച്ച് ചോള മണികൾ അഴികൾക്കിടയിലൂടെ താഴെ തറയിലേക്ക് തെറിച്ചുപോയി. തത്ത താഴെ വീണു പോയ ചോളമണികളിലേക്ക് നോക്കി. പെട്ടെന്ന് എന്തോ വെളിപാടുണ്ടായത് പോലെ സൂക്ഷിച്ചു തിന്നാൻ തുടങ്ങി. പകുതി ചോള മണികൾ തിന്നു കഴിഞ്ഞപ്പോൾ ബാക്കി പകുതി തത്ത നീക്കി വച്ചു. അടുത്ത ദിവസങ്ങളിൽ തത്ത വളരെ കുറച്ച് ചോളമണികൾ മാത്രം കഴിച്ചു. തത്ത ധാരാളിയല്ലാതായി തീർന്നു. മാത്രമല്ല ചോളമണികൾക്ക് നല്ല സ്വാദുള്ളതായും അനുഭവപ്പെട്ടു.

                   ചില ദിവസങ്ങളിൽ വെള്ള വസ്ത്രo ധരിച്ചവർ വരുകയും പോവുകയും ചെയ്തു. തത്തയുടെ ജീവിതത്തിൽ പക്ഷെ മാറ്റമൊന്നും വന്നില്ല. ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല. മറ്റൊരു ദിവസം വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ വന്ന് അയാളുടെ ഭാര്യയേയും മകനേയും മകളേയും എങ്ങോട്ടോ കൊണ്ടു പോയി. തത്തക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.  

              അന്ന് തത്ത ഒരു ചോളമണി മാത്രമാണ് തിന്നത്. ഒരു ചോള മണി മാത്രം ബാക്കിയായി. തത്ത അത് പൊന്നുപോലെ സൂക്ഷിച്ചു. തത്ത ഒരു ദീർഘദർശിയായി മാറിയിരുന്നു. മുറിക്കുള്ളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഭക്ഷണം കഴിച്ചിരുന്നത് എന്ന് തത്ത ആശ്ചര്യപ്പെട്ടു. പുറത്തേക്ക് തുറക്കുന്ന ജനലുകളിലൂടെ പുറത്ത് നിന്ന് ആരൊക്കെയോ ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത് തത്ത കണ്ടിരുന്നില്ലല്ലോ.

                    അടുത്ത ദിവസം ബാക്കിയായ ആ ഒറ്റ ചോളമണിയെ തത്ത മൂർച്ചയേറിയ കൊക്ക് കൊണ്ട് കൃത്യം രണ്ടായി ഭാഗിച്ചു. ഒരു പകുതി കഴിച്ചു. മറുപകുതി അടുത്ത ദിവസത്തേക്കായി നീക്കി വച്ചു, പക്ഷെ നിർഭാഗ്യകരം അഴികൾക്കിടയിലൂടെ ആ പകുതി താഴേക്ക് പതിക്കുകയാണുണ്ടായത്. തത്തയുടെ കണ്ണുകളിൽ അപായ സൂചനയുടെ ചിഹ്നം തെളിഞ്ഞു.

              തത്തക്ക് വിശക്കുന്നുണ്ടായിരുന്നു. തത്തക്ക് സങ്കടം വന്നു, ദേഷ്യവും. തത്ത ചിറകുകൾ കൊണ്ട് കൂടിൻ്റെ അഴികളിൽ അടിച്ചു കൊണ്ടിരുന്നു. ചുണ്ടുകൾ കൊണ്ട് അഴികളിൽ കടിച്ചു. ഒടുവിൽ പിരിമുറുക്കത്തിൽ തത്ത തൻ്റെ ചിറകിൽ കടിച്ചു. മൂർച്ചയേറിയ ചുണ്ടുകൾ കൊണ്ട് വീണ്ടും വീണ്ടും കടിച്ചു. ഒടുവിൽ ഉപ്പുരസം അനുഭവപ്പെട്ടു തത്തയ്ക്ക്. തത്തയുടെ ചുവന്ന ചുണ്ടുകൾ കടും ചുവപ്പായി മാറി. തത്തയുടെ ചിറകിലെ തൂവലുകൾ ഒരോ ദിവസം ഒരോന്നായി മുറിഞ്ഞു വീണു. ചിറകിലെ തൂവലുകൾ തീർന്നപ്പോൾ വാലിലെ തൂവലുകളും മുറിഞ്ഞു വീഴാൻ തുടങ്ങി. തത്ത ചുവക്കെ ചിരിച്ചു. തത്ത ഒരു മൊട്ട തത്തയായി മാറി.


അയാൾ അപ്പോഴും മുറിക്കുള്ളിലായിരുന്നു. ഉണ്ടും ഉറങ്ങിയും കഴിഞ്ഞു കൂടിയ അയാൾക്ക് പക്ഷെ അന്ന് ജനാലയിലെ മുട്ടിവിളിയുണ്ടായില്ല. ഭക്ഷണപ്പൊതിയും വന്നില്ല. അയാൾ പുറത്തേക്കുള്ള ജനൽ തുറന്ന് കാത്തിരുന്നു. ഇല്ല, ആരും ഇല്ല.അയാൾ വരാന്തയിലേക്കുള്ള ജാലകം തുറന്നു. അവിടെയാണല്ലോ തത്തക്കൂട് തൂങ്ങിയിരുന്നത്. അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു. അയാൾ തത്തയെ നോക്കി. തത്ത അയാളെ നോക്കി ലമ്പടാ എന്ന് വിളിച്ചു. തത്ത മുളച്ച് വന്ന തൂവലിൽ കടിച്ചു. പിന്നെ ചുവക്കെ ചിരിച്ചു. അയാൾ തത്തയെ കൗതുകം കലർന്ന താത്പര്യത്തോടെ വീക്ഷിച്ചു. അയാളുടെ ചൂണ്ടുവിരൽ പതുക്കെ ചുണ്ടുകൾക്കിടയിലേക്ക് ഉയർന്നു.പല്ലുകൾക്കിടയിൽ അമർന്നു ഞെരിഞ്ഞു. ഉപ്പുരസം. അയാൾ തത്തയെ നോക്കി ചുവക്കെ ചിരിച്ചു.





( കോവിഡ് കാലത്ത് ഒരു തത്തക്കുണ്ടായ അനുഭവം)



                     


                          

Sunday, 23 February 2020

ഏകാന്തതയുടെ മണലാഴി


                 


                        ഉഷ്ണക്കാറ്റേറ്റുള്ള പകൽ യാത്രയും അതിലുപരി ഹൃദയത്തെ പറിച്ചെടുക്കുന്ന പോലുള്ള വ്യഥയും ചേർന്നുണ്ടാക്കിയ ക്ഷീണത്താൽ കിടന്നയുടനുറക്കത്തിലമർന്ന തൃലോക് നാഥിനെ പാതിരാത്രിയാലെ പ്പോഴോ ഉപേക്ഷിച്ച് നിദ്രാദേവി കടന്നു കളഞ്ഞു. ത്രിലോകിന്റെ നേത്രാന്തരപടലത്തിൽ ഇരുളിലും റാമിന്റെ പ്രതിഛായ പതിഞ്ഞു. റാം അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് നാലു വർഷങ്ങൾ പിന്നിടു മ്പോൾ ത്രിലോകിന്റെ ഒരു ചെറുവിരലനക്കം പോലും റാമിനെ ബോധ മണ്ഡലത്തിലേക്കുണർത്തുവാൻ മാത്രം ഗാഢമായിരുന്നു അവർക്കിടയിലെ ആത്മബന്ധം.അയാളുടെ ഇടം കൈത്തലം അവന്റെ മുതുകിലൂടെ മുൻ കാലുകളുടെ മുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും തഴുകി. റാം സ്നേഹത്താൽ തലകുനിച്ച്, മുഖം അയാൾക്കരികിലേക്ക് നീട്ടി. അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്തെ ഒരു കൊച്ചു കുട്ടിയെയെന്ന പോലെ  ചേർത്തു പിടിച്ചു. അവന്റെ നെറ്റിത്തടത്തിൽ അയാൾ തന്റെ ചുണ്ടുകൾ ചേർത്തു.അയാളുടെ ഹൃദയത്തിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവ മിഴിനീർ ചാലുകളായി.

                       ആ രാത്രിയുടെ ബാക്കിയിൽ ഉണർന്നിരുന്ന ത്രിലോകിന്റെ മനസ്സിലൂടെ മടങ്ങി വരാത്ത കാലത്തിന്റെ മായാത്ത കാഴ്ചകൾ മദ്യത്തിൽ നിന്നും നുരയെന്ന പോലെ പതഞ്ഞു പൊങ്ങി.നന്നേ ചെറുപ്പം മുതൽ തന്റെ പിതാവ് കൈലാഷ് നാഥിനൊപ്പം, വലിയ ഒട്ടകകൂട്ടങ്ങളെയും തെളിച്ച് ഹനുമൻഗറിൽ നിന്നും ദിവസങ്ങൾ നീണ്ട യാത്ര പുഷ്കറിൽ വന്നവസാനിക്കു ന്നതും , ബഹുവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുഷ്ക്കറിലെ തെരുവോ രക്കാഴ്ചകളെ അദ്ഭുതക്കണ്ണുകൾ ഒപ്പിയെടുക്കുന്നതും,തങ്ങളുടെ ഒട്ടകങ്ങളെ വില പറഞ്ഞ് വിൽക്കുന്നതും, പുതിയവയെ വിലപേശി വാങ്ങുന്നതും ഒടുവിൽ കാർത്തിക പൂർണ്ണിമയിൽ പുഷ്കറിലെ സ്നാനഘട്ടങ്ങളിൽ ഒന്നിൽ മുങ്ങി നിവർന്ന് , വീണ്ടും ഒരു വർഷത്തേക്കുള്ള കർമ്മചിന്തകളുമായി പിൻവാങ്ങുന്നതും എല്ലാം .

                     യാത്ര തുടങ്ങിയതിന്റെ ആറാം പകൽ അവർ പുഷ്കറിൽ എത്തിച്ചേർന്നു. ലോകത്തുള്ള എല്ലാ പാതകളും പുഷ്കറിലേക്ക് നീണ്ടു. ഒട്ടകക്കൂട്ടങ്ങൾ, കുതിരകൾ, ഈ ലോകത്തെ മുഴുവൻ ജനങ്ങൾ, നാടൻ കലാകാർ, കച്ചവടക്കാർ, എല്ലാവരുടെയും കാലുകൾ ചലിക്കുന്നതും, എല്ലാ ചക്രങ്ങളും ഉരുളുന്നതും ഒരേ ദിശയിലേക്ക് തന്നെ. ശബ്ദായമാനമായ അന്തരീക്ഷം.

                     നവമിക്ക് ഇനി രണ്ടു നാൾ കൂടി ബാക്കി. വിലപേശലുകളും കച്ചവട ങ്ങളും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തരിശായി കിടന്നിരുന്ന ആ മണൽ മൈതാനത്ത്,മഴയത്ത് പൊട്ടി മുളച്ച കൂണുകൾ പോലെ ആയിരക്കണ ക്കിന് കൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് തൃലോകിന്റേതായി രുന്നു.നഗരമാകെ നിറങ്ങളിൽ മുങ്ങി,കല്യാ ണത്തിന് ഒരുങ്ങിയിറങ്ങിയ നവോഢയെ പോലെ പ്രശോഭിച്ചു.മേള മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് ഭീമൻ ചക്രങ്ങളും, യന്ത്ര ഊഞ്ഞാലുകളും, യന്ത്ര ക്കുതിരകളും രാവിനെ പകലാക്കി.
               
                    ഒട്ടകവണ്ടികളിൽ നിറച്ചു കൊണ്ടു വന്നിരുന്ന പാത്രങ്ങളും, ധാന്യങ്ങളും, വസ്ത്രങ്ങളും എല്ലാം തൃലോകും  മൂത്ത മകൻ ആഞ്ജനേയും രണ്ടാമൻ ഭോലാറാമും, മരുമകൻ ശിവറാമും മറ്റുള്ളവരും ചേർന്ന് കൂടാരത്തിലേക്ക് എടുത്തു വച്ചു. കൂടാരത്തിന് പുറത്ത് മടക്ക് നിവർത്തിയ രണ്ടു ചൂടിക്കട്ടിലുകൾ നിരത്തിയിട്ടു. കാലങ്ങളായുള്ള ഒരു സമ്പ്രദായം. സമ്പ്രദായം മാത്രമല്ല, ഇത് അവരുടെ ജീവിതമാണ്.

                  കുറച്ചു നേരത്തിനകം തൃലോക് നാഥിന്റെ ഭാര്യ അംബാദേവി അവരുടെ ഒട്ടകങ്ങൾക്കായുള്ള  ഗോതമ്പും മറ്റു ധാന്യങ്ങളും പ്രത്യേക അനുപാതത്തിൽ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ഭക്ഷണവുമായി വന്നു. അവ അവരുടെ എല്ലാ ഒട്ടകങ്ങൾക്കുമായി വീതിച്ച് അവയുടെ പാത്രങ്ങളിലാക്കി കൊടുത്തു.

ചൂടിക്കട്ടിലിൽ കിടന്നു വിശ്രമിക്കുകയായിരുന്ന തൃലോക് പതുക്കെ റാമിനരികിലേക്ക് നീങ്ങി. അതാണല്ലോ അയാളുടെ ശീലം.

            ത്രിലോക് അവനെ പാൽ നുകരുന്ന കുഞ്ഞിനെ അമ്മയെന്ന പോലെ തലോടിക്കൊണ്ടിരുന്നു.റാം ആ തലോടൽ ആസ്വദിക്കുന്നുണ്ടായിരുന്നു.

             ത്രിലോക്  തലോടൽ  ഒന്ന്  നിർത്തിയപ്പോൾ അവൻ തീറ്റയും നിർത്തി.  " ഖാവോ ബേട്ടാ... ഖാവോ" യെന്ന് തൃലോക് വീണ്ടും തലോടി.
       
           തൃലോകിന്റെ മുഖത്ത് വ്യഥകൾ തീർത്ത ഭൂപടം വ്യക്തമായിരുന്നു. അയാൾ കടന്നു വന്ന വഴികളുടേയും അനുഭവങ്ങളുടേയും അടയാളങ്ങൾ നെറ്റിത്തടങ്ങളിലും കൺകോണുകളിലും കവിൾ ത്തടങ്ങളിലും  ജരകളായിപതിഞ്ഞു കിടന്നു. അയാൾ ധരിച്ചിരുന്ന വെളുത്ത അങ്കർഖയും ധോത്തിയും പഴക്കത്താൽ നരച്ച മഞ്ഞ നിറമുള്ളതായി മാറിയിരുന്നു. അയാളുടെ തലയുടെ ഇരട്ടി വലുപ്പമുള്ള,വർണ്ണാഭമായ തലേക്കെട്ടിന്റെ ഭാരം പോലും എല്ലിച്ച ആ ശരീരത്തിന് താങ്ങാനാവുന്ന തിനും അപ്പുറമാണെന്ന് തോന്നി.ചുട്ടുപൊള്ളുന്ന വരണ്ട മണലിലൂടെ കാലങ്ങൾ സഞ്ചരിച്ചു എന്നതിന് അയാളുടെ വിണ്ട് കീറിയ ഉപ്പൂറ്റികൾ സാക്ഷി.പഴക്കത്താൽ പതിഞ്ഞതും ദ്വാരങ്ങളുള്ളതുമായ വില കുറഞ്ഞ തുകൽ ചെരുപ്പുകൾ അയാളുടെ പാദങ്ങളോട് പൊരുത്തപ്പെടാതെ നിന്നു.


                തൃലോക്റാമിന്റെ സഹധർമിണി റൊട്ടിയും ദാലും സബ്ജിയും പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവരുടെ മരുമകളായ കഞ്ചനും മകൾ ആര്തിയും , അവരെ  സഹായിക്കുന്നുണ്ടായിരുന്നു.രാവേറേച്ചെന്നിട്ടും ഉറങ്ങാൻ പറ്റാതെ കൂടാരത്തിൽ വിരിച്ച കനം കുറഞ്ഞ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ത്രിലോകിനെ ശ്രദ്ധിച്ച അംബാദേവി തന്റെ, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന  ചുളിഞ്ഞ കൈത്തലം കൊണ്ട് അയാളുടെ ചുമലുകൾ ആഞ്ഞു കുലുക്കി " എന്താണ് ഉറക്കത്തെ കെടുത്തുന്ന ചിന്ത"യെന്ന് ആരാഞ്ഞു.   

                " നമ്മുടെ മോളെ ക്കുറിച്ച്"
" നിങ്ങൾ പേടിക്കാതെ. അവൾ സുരക്ഷിതയാണല്ലോ. സാധ്ന മാമിയെന്നാൽ അവൾക്ക് ജീവനാണ്."
 അൽക്കയെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഒരോ കോശങ്ങളിലൂടെയും ഇരമ്പിപ്പാഞ്ഞു.
" അവൾ എത്ര മിടുക്കിയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു ഗതി അവൾക്ക് കൊടുത്തത്. ഹേ... ഭഗവാൻ"" എന്ന് ത്രിലോക് പരിതപിച്ചു.
" ഓപ്പറേഷൻ നടത്തിയാൽ എല്ലാം ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്....  ആ വാക്കുകൾ ഭഗവാന്റേതാണ്..നിങ്ങൾ അവ വിശ്വസിക്കൂ." എന്നവർ ആശ്വസിപ്പിച്ചു.

   " എല്ലാം നടക്കും..... പക്ഷെ..." എന്നിങ്ങനെ തൃലോക് അർദ്ധോക്തിയിൽ നിർത്തി.
" നമുക്ക് നമ്മുടെ അൽക്കയല്ലേ വലുത്....??? എന്ന് തൃലോകിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്ത് അംബാദേവി ചോദിച്ചു." ഇന്നത്തെ ഉറക്കം കെടുത്തിയിട്ടോ നാളെ ഉണരാതിരുന്നിട്ടോ ഭൂമി ഉരുളാതിരിക്കില്ല; സൂര്യനുദിക്കാതെയും...." എന്ന്  അംബാദേവി ദാർശനികയായി.

            മേള മൈതാനം കൺ തുറന്നത് നിറച്ചാർത്തുകൾക്കിടയിലേക്കാണ്. അങ്കോർഖയും ധോത്തിയും ധരിച്ച്, വലുപ്പമുള്ള തലപ്പാവുകൾ ചൂടി,കൈയിൽ നീളൻ ചൂരൽ വടികളേന്തി ഒട്ടകങ്ങളെ ആജ്ഞാനുസൃതം ചലിപ്പിക്കുന്ന വൃദ്ധരും ചെറുപ്പക്കാരും പകിട്ടാർന്ന ഖാഗ്രയും ചോളിയും ധരിച്ച് ഓഡ് നിയാൽ ശിരസ്സു മറച്ച സ്ത്രീകളും, ചെമ്പിച്ച മുടി അലസമായി പാറിക്കിടക്കുന്ന കുട്ടികളും , ഒരു പിടി മണൽ വാരി മുകളിലേക്കെറി ഞ്ഞാൽ ഒരു തരി പോലും താഴെയെത്താത്ത വണ്ണം മൈതാനത്ത് നിറഞ്ഞു കഴിഞ്ഞു.

                   
               റാമിന്റെ നീളമുള്ള കഴുത്തിൽ പല നിറങ്ങളിലുള്ള മുത്തുകൾ കൊരുത്തെടുത്ത മാലകൾ അയാൾ അണിയിച്ചു. റാം അത് ഇഷ്ടപ്പെടുന്നത് പോലെ തലകുലുക്കി.കാൽ മുട്ടുകൾക്ക് മുകളിലായി ചരടിൽ കെട്ടിയ കിലുങ്ങുന്ന മണികൾ അലങ്കാരങ്ങളായി ശോഭിച്ചു. പാദ ചലനങ്ങൾക്കാപ്പം താളം തുള്ളുന്ന ചിലങ്കകളും കെട്ടിയ റാം" ഖൂബ് സൂരത്താണ്".

                ഒരു  മദ്ധ്യവയസ്ക്കനും മകനെന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരനും വന്ന് റാമിനെ കണ്ടു. മറ്റ് ഒട്ടകങ്ങളെ കണ്ടിട്ടും അവർക്ക് റാമിലാണ് താത്പര്യം ജനിച്ചത്.
               
               തൃലോക് പറഞ്ഞു. യേ മേരാ ബേട്ടാ... യേ ഖൂബ് സൂരത്ത് ഹേ, ബുദ്ധിമാൻഹേ ഔർ പ്യാരാ ഭീ ഹേ".അവൻ സുന്ദരനാണ്, ബുദ്ധിമാനാണ്, സ്നേഹധനനാണ്. റാമിനെ വർണ്ണിക്കാൻ തൃലോകിന് ഭാഷാജ്ഞാനം പോരാതെ വന്നു.

                അവന്റെ നീണ്ട കഴുത്ത് നോക്കൂ...., ചെറുതും കൂർത്തതുമായ കർണ്ണങ്ങൾ നോക്കൂ, ഉരുണ്ട കണ്ണുകളും, ചെറിയ വാലും നിങ്ങൾ കാണുന്നില്ലേ.... വർണ്ണന നീണ്ടു.

   " ഒക്കെ ശരി തന്നെ. വിലയെത്രയെന്ന് പറയൂ".
   "അറുപതിനായിരം".

   " അത് കുറച്ചു കൂടുതലല്ലേ"

  " അമ്പതിനായിരം വരെ പറഞ്ഞിട്ട് കൊടുത്തില്ല." തൃലോക് ഈ പറഞ്ഞത് ഒരു നുണയായിരുന്നു. ആ അച്ഛനും മകനും പിന്നെ അവിടെ നിന്നില്ല.

            പലരും വില ചോദിച്ചു വന്നെങ്കിലും എല്ലാരും വില കൊണ്ടടുക്കാതെ പിന്തിരിയുകയാണുണ്ടായത്.

             തൃലോകും സംഘവും അവിടെയെത്തിച്ചേർന്നതിന്റെ രണ്ടാം ദിവസമാണ് സമ്പന്നൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരാളും ശിങ്കിടിയും വന്നത്. അയാൾ പകിട്ടാർന്ന വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. പട്ടിന്റെ തലപ്പാവ് വച്ചിരുന്നു. അയാൾ അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നു. വൃത്തിയായി താടിരോമങ്ങൾ ക്ഷൗരം ചെയ്ത മുഖത്ത് മീശ പിരിച്ച് വച്ചിരുന്ന അയാൾ പാൻ മസാല ചവച്ചു കൊണ്ടിരുന്നു.

     തൃലോക് നാഥ് റാം ഒഴികെയുള്ള മറ്റു ഒട്ടകങ്ങളെയാണ് ആദ്യം അയാൾക്ക് പരിചയപ്പെടുത്തിയത്." യേ നഹീ.... മുഛെ വോ വാലാ ചാഹിയെ" അയാളുടെ ചൂണ്ടുവിരൽ റാമിനു നേരെയായിരുന്നു.

         " ഉസ്കാ കീമത് ഹേ ഏക് ലാഖ്"

അയാൾ കട്ടിയുള്ള പുരികങ്ങൾ ഉയർത്തി, നാവിനാൽ പാൻമസാലയെ കവിളിലേക്കൊതുക്കി മുഖമൊന്നുയർത്തി അമർത്തിമൂളുകയല്ലാതെ മറുപടി പറഞ്ഞില്ല.

   അന്നേ ദിവസം കനിഷ്ക് എന്നു പേരായ ഒരു ഒട്ടകത്തെ തൃലോക് മുപ്പതി നായിരം  രൂപയ്ക്ക് വിറ്റഴിച്ചു. ഇരുട്ട് വ്യാപിച്ചു. ആരാവല്ലി മലനിരകൾ പ്രൗഢഗംഭീരമായി ഉയർന്നു നിന്നു.

           കൂടാരത്തിനുള്ളിൽ അംബാദേവിയും മകളും മരുമകളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ മുഴുകിയിരുന്നു. തൃലോക് നാഥ് കൂടാരത്തിന് പുറത്ത് തന്റെ ചൂടിക്കട്ടിലിൽ ചിന്തകളിൽ മുഴുകിയിരിക്കുന്നത് അംബാ ദേവി തന്റെ പണികൾക്കിടയിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം തൃലോക് നാഥും അംബാദേവിയും കോസടി വിരിച്ച് കിടന്നു വെങ്കിലും അയാൾക്ക് ഉറങ്ങാനായില്ല. അയാൾ അസ്വസ്ഥനായിരുന്നു.

             " നിങ്ങൾ എന്താണ് ചിന്തിക്കുന്നത്.'' അംബാദേവിക്ക് അയാളുടെ മനസ്സറിയാമെങ്കിലും തുടർന്നു" ഞാൻ നേരത്തേ ശ്രദ്ധിച്ചിരുന്നു. റൊട്ടിയും നിങ്ങൾക്കേറെ ഇഷ്ടപ്പെട്ട സബ്ജിയും കഴിക്കുമ്പോഴും , നിങ്ങളുടെ മനസ്സിൽ വേറെയെന്തൊക്കെയോ ആയിരുന്നു.

               " കുഛ് നഹി"
" നിങ്ങളെന്തിനാ റാമിന് ഒരു ലക്ഷം പറഞ്ഞത്? അതല്ലെ ആ സമ്പന്നൻ പോയത്.?""

" അയാളെ കണ്ടാലറിയാം.... അയാൾ സമ്പന്നനാണ്... അയാൾക്ക് റാമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഇനിയും വരുമെന്നുറപ്പാണ്. അതു കൊണ്ടാണ് ഞാൻ വില കൂട്ടി പറഞ്ഞത്."

അംബാദേവി അവിശ്വാസത്തോടെ അയാളെ നോക്കി.
തൃലോക് തുടർന്നു." ഇത്രയും തുക കിട്ടിയാലേ അൽക്കയുടെ ഓപ്പറേഷന്റെ ചെലവുകൾക്ക് ശേഷവും ബാക്കിയാവൂ. അടുത്ത മേള വരെ കഴിച്ചു കൂട്ടണ്ടേ?"

പട്ട് തലപ്പാവു വച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ സമ്പന്നനെ തൃലോ കിന് അപ്പോഴും കൺമുമ്പിൽ കാണാമായിരുന്നു." അയാൾ ഇനി വരരുത് എന്ന് തൃലോക് മനസാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി തന്നെയാണയാൾ വില കൂട്ടി പറഞ്ഞതും.


                     ഉറക്കം വരാതെ കിടന്ന തൃലോക് കൂടാരത്തിന് വെളിയിലേക്ക് നടക്കുമ്പോൾ അംബാദേവിയുടെ കൂർക്കം വലി മുഴങ്ങുന്നുണ്ടായിരുന്നു. മറ്റു ഒട്ടകങ്ങൾക്കൊപ്പം റാമും നിന്നുറങ്ങുകയായിരുന്നു. റാമിന്റെ ശരീരത്തി ലൂടെ അയാളുടെ പരുപരുത്ത വിരലുകൾ തലോടി. ആ വിരലുകൾ അവന്റെ മുഖത്തേക്ക് നീങ്ങി. അവന്റെ നെറ്റിമേൽ അയാൾ ചുണ്ടുകൾ ചേർത്തു. അശ്രുകണങ്ങൾ ഇറ്റു വീണു റാമിന്റെ മുഖത്തെ നനുത്ത രോമങ്ങൾ തൃലോകിന്റെ കണ്ണുനീരാൽ നനഞ്ഞു. റാം തൃലോകിന്റെ മുഖത്തേക്ക് നോക്കി. അവൻ മുഖം അയാളുടേതിനോടടുപ്പിച്ചു. തൃലോക് ഗദ്ഗദ കണ്ഠനായി.
" റാം ബേട്ടാ.... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല."

 റാം എല്ലാം മനസ്സിലാക്കുന്ന പോലെ തലയാട്ടുകയും അയാളുടെ കവിളിൽ മുഖമുരുമുകയും ചെയ്തു. എത്രയോ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.

                     അയാൾ അംബാദേവിയുടെ ഉറക്കത്തെ കെടുത്താതെ അരികിൽ ചെന്നു കിടന്നു. അവർ അയാൾക്കനഭിമുഖമായി ചരിഞ്ഞു കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്നു.

          മണിക്കൂറുകൾ പിന്നെയും പിന്നിട്ടു. നിറമുള്ള പ്രഭാതത്തിലേക്ക് എല്ലാരും കണ്ണ് തുറന്നു. മൈതാനം വീണ്ടും മുഖരിതമായി. ഒട്ടകത്തെ വിൽക്കാനും വാങ്ങാനും വന്നവരുടെ തിരക്കുകൾ. കല്ലുകൾ കൂട്ടിവച്ചു ണ്ടാക്കിയ അടുപ്പ് കത്തിക്കുന്നതിനായി ഒട്ടകത്തിന്റെ കാഷ്ഠം ശേഖരി ക്കുന്നവർ ഒരു ഭാഗത്ത്, ഒട്ടകത്തിന് തിന്നാനായി ആരിവേപ്പില തലച്ചുമടായി കൊണ്ടുവരുന്നവർ മറുഭാഗത്ത്. അന്നും ആ മൈതാനത്ത് എത്രയോ കച്ചവടങ്ങൾ നടന്നു.

                ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. മേള മൈതാനം ഏകദേശം ഒഴിഞ്ഞു തുടങ്ങി. പറ്റം പറ്റമായി ആളുകൾ ഒഴിഞ്ഞു പോയ് തുടങ്ങി.

               തൃലോക് റാമും മകൻ ആഞ്ജനേയും ചൂടിക്കട്ടിലിൽ ഇരുന്നു. അവർ വിൽക്കാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ റാം ഒഴികേ എല്ലാത്തിനേയും  വിറ്റഴിച്ചു.

                 " ബാപ്പൂ..... ഇനി നമ്മൾ കാത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കച്ചവട മൊക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു" ഒഴിഞ്ഞു തുടങ്ങിയ മൈതാനത്തേക്ക് നോക്കി ആഞ്ജനേയ്  പറഞ്ഞു.

                  " നാളത്തെ ഒരു ദിവസം കൂടി കാത്തിട്ട് നമുക്ക് തിരിക്കാം." "അടുത്ത ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ റാമിനെ പിരിയേണ്ടി വരില്ലല്ലോ" എന്ന് തൃലോക് ആശ്വസിച്ചു.

                 " പക്ഷെ, ബാപ്പു.. അൽക്കയുടെ ചികിത്സയുടെ ചെലവ് നമ്മൾ എങ്ങനെ കണ്ടെത്തും"

          " അതിനൊക്കെ നമുക്ക് വേറെ വഴി കാണാതിരിക്കില്ല" യെന്ന് തൃലോക് പറയുമ്പോഴും അയാളുടെ ഉള്ളിൽ അതേ ചോദ്യം അലയടിക്കുന്നുണ്ടാ യിരുന്നു.

                       വർഷങ്ങൾക്ക് മുൻപ് പിതാജി പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി " ഒട്ടകങ്ങൾ നമുക്ക് കച്ചവടച്ചരക്കുകളാണ്. അവയെ ഒരിക്കലും ഹൃദയത്തിൽ പിടിച്ചിരുത്തരുത്. ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവയെ പിരിയേണ്ടിവരും."

                 റാമിന്റെ തൊട്ടിയിൽ ചനയും ഗോതമ്പും ചേർത്ത അവന്റെ പ്രിയ ഭക്ഷണം വലം കൈ കൊണ്ട് ഇളക്കി യോജിപ്പിച്ച്, റാമിന്റെ മുന്നിലേക്ക് നീക്കി വച്ച ശേഷം അംബാ ദേവി തൃലോകിന് അരികിലായി വന്നിരുന്നു.
" ഇനിയിപ്പോ ആരു വരാനാ...." ആളൊക്കെ ഒഴിഞ്ഞല്ലോ "എന്നവർ പരിതപിച്ചു." നിങ്ങൾ വില കൂട്ടി പറഞ്ഞതു കൊണ്ടല്ലേ വന്നയാൾ മടങ്ങിയത്?" എന്നവർ പരിഭവിച്ചു.

                  ഉറക്കമന്യമായ ഒരു രാത്രി കൂടി പിന്നിട്ടു. മടങ്ങാം എന്നു തന്നെ അവർ തീരുമാനിച്ചു. മകളുടെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനായില്ല യെന്ന ആധി മനസ്സിലുള്ളപ്പോഴും റാമിനെ പിരിയേണ്ടി വന്നില്ലല്ലോയെന്നതിൽ അയാൾ സ്വകാര്യമായി ആശ്വസിച്ചു. ആഞ്ജനേയും ശിവറാമും ചേർന്ന് ഒട്ടകവണ്ടികളിൽ പാത്രങ്ങളും, വസ്ത്രങ്ങളടങ്ങുന്ന ചണത്തിന്റെ സഞ്ചികളും, കോസടികളും, എന്നു വേണ്ട അവർ കൊണ്ടുവന്ന എല്ലാ സാധനങ്ങളും ഒതുക്കി വച്ചു. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ആ സംഘം നാലു ഒട്ടകവണ്ടികളിലായി യാത്ര തുടങ്ങിക്കഴിഞ്ഞു. മേള മൈതാനത്തിൽ അങ്ങിങ്ങായി കാണുന്ന ചിലരൊഴിച്ചാൽ ഏറെക്കുറെ ശൂന്യമായിരുന്നു. ലക്ഷക്കണക്കിന് ആളുകളും ഒട്ടകങ്ങളും നിറഞ്ഞു നിന്ന മൈതാനത്ത് അവശേഷിപ്പുകൾ മാത്രം.

               
                      തൃലോകിന്റെ പേരമകൻ നയിച്ചിരുന്ന ഒട്ടകവണ്ടിയിൽ പുറംതിരിഞ്ഞിരുന്ന തൃലോകിന്റേയും അംബാദേവിയുടേയും കണ്ണുകളിൽ മരുഭൂമിയുടെ ഏകാന്തത നിഴലിച്ചു. അവർക്ക് മുമ്പേ പോയ വണ്ടികൾ ഏറേ ദൂരം മുന്നിലായി കഴിഞ്ഞിരിക്കുന്നു. വണ്ടി ആടിയും ഉലഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. മേള മൈതാനം അങ്ങു ദൂരെ ഒരു മഞ്ഞപ്പരവതാനി വിരിച്ചതു പോലെ കാണപ്പെട്ടു. അതിൽ പൊട്ടു പോലെ ഒരു ചെറിയ രൂപം. ഒന്നല്ല രണ്ട് രൂപങ്ങൾ. തൃലോക് കണ്ണുകൾ ഇറുക്കി, കൈപ്പത്തി കൊണ്ട് കണ്ണിനു മേൽ മറ പിടിച്ച് സൂഷ്മമായി വീക്ഷിച്ചു. ആ രൂപങ്ങൾ വലുതായി വരുന്നു. അവ അടുത്തേക്ക് വരുകയാണ്. അയാളുടെ കണ്ണുകളിൽ പതിഞ്ഞ അവ്യക്ത ബിംബങ്ങൾക്ക് വ്യക്തത കൈവന്ന് തുടങ്ങിയിരുന്നു.ആ രൂപങ്ങൾ പൊടി പറത്തിക്കൊണ്ട്  തങ്ങളുടെ അടുത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. തൃലോകിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം ജനിച്ചു.

                രണ്ടു കുതിരപ്പുറത്തായി പാഞ്ഞു വന്ന രണ്ടു പേർ തൃലോകിന്റെ ഒട്ടകവണ്ടിയെ തടസ്സപ്പെടുത്തി ക്കൊണ്ട് മുന്നിലായി നിലയുറപ്പിച്ചു.

  " നിൽക്കൂ ഭായി" എന്ന് പറഞ്ഞ് കൊണ്ട് രണ്ടു ദിവസം മുമ്പു വന്ന ആ സമ്പന്നൻ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. മുറുക്കി ചുവപ്പിച്ച പല്ലുകൾ വെളിവാകും വിധം അയാൾ ചിരിച്ചു. അയാളുടെ മോതിരങ്ങളിലെ രത്നങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി , ചുരുട്ടിവച്ചിരുന്ന നീളൻ മീശ, ഇടംകൈവിരലുകളാൽ അയാൾ ഒന്നു കൂടി ചുരുട്ടി. കീശയിൽ നിന്നും അയാൾ നോട്ടു കെട്ടുകൾ പുറത്തെടുത്തു." യേ... ഏക് ലാഖ് ദസ് ഹജാർ...... ദസ് ഹജാർ തോ ജ്യാദാ ഹേ" എന്ന് അയാൾ ധാരാളിത്തത്തിന്റെ ചിരി ചിരിച്ചു.

              ഉയരാൻ മടിച്ചു  നിന്ന തൃലോകിന്റെ വലം കരം പിടിച്ചുയർത്തി അതിൽ അയാൾ നോട്ടുകെട്ടുകൾ വച്ചു കൊടുത്തു. അപ്പോഴേക്കും അവരുടെ മുന്നിലായി നീങ്ങിയിരുന്ന ആഞ്ജനേയിന്റേയും ശിവറാമിന്റെ യും വണ്ടികൾ ദൃശൃഗോചരമല്ലാതായിരുന്നു. തൃലോകിനു പിന്നാലെ അംബാദേവിയും വണ്ടിയിൽ നിന്നു ഇറങ്ങി നിന്നിരുന്നു. വണ്ടിയെ നിയന്ത്രിച്ചിരുന്ന, ആഞ്ജനേയിന്റെ പുത്രൻ ഋഷഭ്, റാമിന്റെ കഴുത്തിൽ നിന്നും വണ്ടിയിലേക്ക് ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി.റാമിന്റെ  കഴുത്തിലെ കടിഞ്ഞാൺ സ്വന്തം കൈകളാലാക്കിയ ധനികൻ കറ പിടിച്ച പല്ലുകൾ ദൃശ്യമാകും വിധം ചുവക്കെച്ചിരിച്ചു.

                റാം ഇല്ലാത്ത ആ വണ്ടിയുടെ അരികിൽ തൃലോകും അംബാദേവിയും നിന്നു. കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയങ്ങളുള്ള കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഒരു മറ തീർത്തു. അയാൾ കണ്ണുകൾ ഇറുകെ പൂട്ടി. അപ്പോഴേക്കും ഋഷഭ് തങ്ങളുടെ സംഘത്തിൽ നിന്നും മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് വണ്ടിയിൽ പൂട്ടിയിരുന്നു. വണ്ടിയിൽ കയറാൻ മടിച്ചു നിന്ന തൃലോകിനെയും അംബാദേവിയെയും ഋഷഭ് നിർബന്ധിച്ചു കയറ്റി. മരുഭൂമിയിലൂടെ അവരുടെ വണ്ടി യാത്ര തുടർന്നു. തൃലോകിന്റെ കണ്ണുകൾ അപ്പോഴും റാമിലായിരുന്നു.

                   റാമിൽ നിന്നും തൃലോക് അകന്നു കൊണ്ടിരുന്നു. ധനികൻ അപ്പോൾ റാമിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു.റാം ധനികന്റെ ആജ്ഞകളെ ചെറുത്തു തോറ്റു. അവർ എതിർദിശയിൽ യാത്ര ആരംഭിച്ചു. അയാളുടെ കുതിര അവരോടൊപ്പം ചെറിയ വേഗത്തിൽ ഓടിക്കൊണ്ടി രുന്നു. തൃലോകിന്റെ കണ്ണുകളിൽ റാം ഒരു ബിന്ദുവായ് മാത്രം മാറി. ഏതാനും നിമിഷങ്ങൾക്കകം ശൂന്യം,... മണലാഴി മാത്രം. ഏകാന്തതയുടെ മണലാഴി.
                   
ശുഭം.